ഒരു മാസത്തേയ്ക്ക് ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് വക്താക്കള്‍ പോകേണ്ട; വിലക്കി എഐസിസി

നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് വരട്ടെ എന്ന നിലപാടിലാണ് രാഹുല്‍.

ന്യൂഡല്‍ഹി: ഒരു മാസത്തേയ്ക്ക് ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് വക്താക്കള്‍ പോകേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച് കോണ്‍ഗ്രസ്. എഐസിസി നേതൃത്വമാണ് ചാനല്‍ ചര്‍ച്ചയില്‍ പോകേണ്ടതില്ലെന്ന് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പ്രതിനിധികളെ പാനലില്‍ ഉള്‍പ്പെടുത്തരുതെന്ന് ചാനല്‍ പ്രതിനിധികളോടും എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് സംഭവം പങ്കുവെച്ചത്.

അതേസമയം തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരാനാകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് വരട്ടെ എന്ന നിലപാടിലാണ് രാഹുല്‍. എന്നാല്‍ നേതാവിന്റെ മനംമാറ്റത്തിന് വേണ്ടി പൂജയും വഴിപാടും സമരവുമായി അണികളും രംഗത്തുണ്ട്.

ഒരുമാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം. രാഹുലിന്റെ രാജി തീരുമാനത്തോടെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പുറമെ സംഘടനാപരമായും വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ഇതിനിടെയാണ് ചാനല്‍ ചര്‍ച്ചകള്‍ക്ക് ഒരുമാസത്തേക്ക് വക്താക്കളെ അയക്കേണ്ടതില്ലെന്ന തീരുമാനം എഐസിസി അറിയിച്ചത്. ഔദ്യോഗിക പ്രതിനിധികളും വക്താക്കളും മാധ്യമങ്ങളോട് അകലം പാലിക്കണമെന്നമെന്നാണ് നിര്‍ദേശം.

Exit mobile version