മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്; ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് ക്ഷണമില്ല; ഡിഎംകെ വിട്ടുനില്‍ക്കും

ചെന്നൈ: നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് ക്ഷണമില്ല. ഡിഎംകെയുടെ 20 എംപിമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്ഷണിക്കാത്തതില്‍ സ്റ്റാലിന് അസംതൃപ്തനാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. തമിഴ്‌നാടിനോടുള്ള അവഗണനയാണ് ക്ഷണിക്കാത്തതിന് പിന്നിലെന്നും ഡിഎംകെ നേതാക്കള്‍ ആരോപിച്ചു.

അതെസമയം, സ്റ്റാലിന് ക്ഷണമുണ്ടെങ്കില്‍ മാത്രമെ ഡിഎംകെ അംഗങ്ങള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുകയുള്ളുവെന്ന് രാജ്യസഭാ അംഗമായ ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു. ഡിഎംകെയ്ക്ക് 23 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്.

തമിഴ്‌നാട്ടില്‍ മോഡി തരംഗം തടയുന്നതില്‍ നിര്‍ണായകമായത് സ്റ്റാലിന്റെ ഇടപെടലായിരുന്നു. സംസ്ഥാനത്തെ തങ്ങളുടെ നമ്പര്‍ വണ്‍ ശത്രു സ്റ്റാലിനാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ആര്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഒ പനീര്‍ശെല്‍വം, എഐഎഡിഎംകെയുടെ നിരവധി നേതാക്കള്‍,പിഎംകെ പാര്‍ട്ടി സ്ഥാപകന്‍ എസ് രാമദാസ്, മകന്‍ അന്‍പുമണി രാമദാസ്, ഡിഎംഡികെ നേതാക്കള്‍, ബിജെപി സംസ്ഥാനപ്രസിഡന്റ് സുന്ദരരാജന്‍ തുടങ്ങിയവര്‍ക്കും തമിഴ്‌നാട്ടില്‍ നിന്ന് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്.

Exit mobile version