കേരളത്തില്‍ ബിജെപി പ്രവര്‍ത്തിക്കുന്നത് ജീവന്‍ പണയം വച്ച്; നരേന്ദ്ര മോഡി

വാരാണസി: രാജ്യത്തിന് പ്രധാനമന്ത്രി ആണെങ്കിലും താന്‍ സ്വന്തം മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ സേവകനാണെന്ന് നരേന്ദ്ര മോഡി. തിരഞ്ഞെടുപ്പിലെ വന്‍ ഭൂരിപക്ഷ വിജയത്തിന് നന്ദി പറഞ്ഞ് വാരണാസിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി.

ചിലര്‍ ബിജെപിയോട് രാഷ്ട്രീയ തൊട്ടുകൂടായ്മ കാണിക്കുന്നു. കേരളത്തിലടക്കം പ്രത്യയ ശാസ്ത്രത്തിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെടുകയാണെന്നും മോഡി പറഞ്ഞു. കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവന്‍ ബലികഴിക്കേണ്ടി വന്നു.

കേരളത്തിലടക്കം പ്രവര്‍ത്തകര്‍ ജീവന്‍ പണയം വച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതു മാധ്യമങ്ങള്‍ അടക്കം ബോധപൂര്‍വം മറക്കുന്നുവെന്നും ബിജെപിയോട് തൊട്ടുകൂടായ്മ കാണിക്കുകയാണ് ചിലരെന്നും മോഡി പറഞ്ഞു.

മോഡിയുടെ വിജയമല്ല, മറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് നരേന്ദ്ര മോഡി പറഞ്ഞു. വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ വിജയം ഉറപ്പായിരുന്നു മോഡി അവകാശപ്പെട്ടു. വിജയത്തിളക്കത്തില്‍ സ്വന്തം മണ്ഡലത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ബിജെപി പ്രവര്‍ത്തകര്‍ മോഡി വിളികളോടെയാണ് സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം ഗുജറാത്തിലെത്തി അമ്മയെ സന്ദര്‍ശിച്ച ശേഷമാണ് നരേന്ദ്ര മോഡി വാരാണസിയില്‍ എത്തിയത്. വ്യാഴാഴ്ചയാണ് മോഡി പ്രധാനമന്ത്രിയായി രണ്ടാമൂഴത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്

Exit mobile version