വീണ്ടും രാജ്യത്ത് ബീഫിന്റെ പേരില്‍ അതിക്രമം; വനിതയടക്കം മൂന്ന് മുസ്ലീങ്ങള്‍ക്ക് ഗോരക്ഷകരുടെ മൃഗീയ മര്‍ദ്ദനം!

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്

ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് ബീഫിന്റെ പേരില്‍ വീണ്ടും അതിക്രമം. മധ്യപ്രദേശിലെ സിയോനിയിലാണ് ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് സ്ത്രീയടക്കം മൂന്നു മുസ്ലീങ്ങളെയാണ് ഗോരക്ഷകര്‍ തല്ലിചതച്ചത്. ഓട്ടോയില്‍ പോവുകയായിരുന്ന ഇവരെ ബീഫ് കൈവശം വെച്ചെന്നാരോപിച്ചാണ് കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. കൂടെയുണ്ടായിരുന്ന സ്ത്രീയെ മര്‍ദ്ദിക്കാന്‍ യുവാക്കളെ ഇവര്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്. മര്‍ദ്ദനത്തിനിടെ തങ്ങളെ കൊണ്ട് ‘ജയ് ശ്രീരാം’ എന്ന് വിളിപ്പിച്ചതായും പറയുന്നുണ്ട്. സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.

ഒരാള്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. രാജ്യത്ത് നരേന്ദ്ര മോഡി സര്‍ക്കാര്‍ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ ഗോരക്ഷാ ആക്രമണമാണിത്. ബിജെപി തൂത്തുവാരിയ സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്.

Exit mobile version