ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഗ്രാമം വിടേണ്ടിവരും! ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത ഉണ്ടാക്കിയത് യോഗിയും മോഡിയും; ആശങ്ക പങ്കുവെച്ച് മുസ്ലീം കുടുംബങ്ങള്‍

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെയാണ് തങ്ങളുടെ ദയനീയ അവസ്ഥ പങ്കുവെച്ച് രംഗത്ത് എത്തിയത്.

ലഖ്നൗ: ബിജെപി അധികാരത്തിലെത്തിയാല്‍ ഗ്രാമം വിടേണ്ടി വരുമെന്ന ആശങ്കയിലാണ് ഉത്തര്‍പ്രദേശിലെ നയാബന്‍ ഗ്രാമത്തിലെ ഒരുകൂട്ടം മുസ്ലീം കുടുംബങ്ങള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെയാണ് തങ്ങളുടെ ദയനീയ അവസ്ഥ പങ്കുവെച്ച് രംഗത്ത് എത്തിയത്. ഹിന്ദുക്കളും മുസ്ലീങ്ങളും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞിരുന്ന നാളുകള്‍ ഇപ്പോള്‍ ഓര്‍മ്മ മാത്രമാണെന്നും തങ്ങള്‍ക്കിടയില്‍ വര്‍ഗീയതയും ചേരിതിരിവുമുണ്ടാക്കിയത് ബിജെപിയാണെന്നും ഇവര്‍ ആരോപിക്കുന്നു.

ഒരുമിച്ചായിരുന്നു ഞങ്ങള്‍ എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കാറുള്ളത്. കുട്ടികള്‍ ഒരുമിച്ച് കളിച്ചുവളരുകയായിരുന്നു. എന്നാല്‍ ഇത് അധികകാലം തുടര്‍ന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും ഇടയില്‍ വലിയ വേര്‍തിരിവ് തന്നെ സംഭവിച്ചു. അവര്‍ തന്നെ വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ ഈ ഗ്രാമം വിട്ടുപോകുന്നതിനെ കുറിച്ചുപോലും ആലോചിക്കുന്നുണ്ട്’- എന്നായിരുന്നു ഇവരുടെ വാക്കുകള്‍.

മോഡിയുടെ നേതൃത്വത്തില്‍ വീണ്ടുമൊരു സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇപ്പോഴുള്ള അവസ്ഥയേക്കാള്‍ ഭീകരമായിരിക്കും എന്നും ഇവര്‍ ഭയക്കുന്നു. നേരത്തെ എല്ലാവരും ഒരേമനസോടെയായിരുന്നു മുന്നോട്ടുപോയത്. എല്ലാ കാര്യങ്ങളിലും ഒരുമിച്ചു. വിവാഹചടങ്ങിലും മരണാനന്തര ചടങ്ങിലും എല്ലാം. എന്നാല്‍ ഒരേഗ്രാമത്തില്‍ കഴിയുന്ന ഞങ്ങള്‍ ഇന്ന് പരസ്പരം സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലെത്തി അവര്‍ പറയുന്നു.

2014 ല്‍ മോഡി അധികാരത്തിലെത്തുകയും 2017 ല്‍ യു.പിയില്‍ യോഗി ആദിത്യനാഥ് അധികാരത്തിലെത്തുകയും ചെയ്തതോടെ ഞങ്ങളുടെ അവസ്ഥ മാറി. മോഡിയും യോഗിയും ചേര്‍ന്ന് എല്ലാം ഇല്ലാതാക്കി. ഹിന്ദുക്കളേയും മുസ്ലീങ്ങളേയും തമ്മില്‍ വേര്‍തിരിക്കുക എന്നതായിരുന്നു അവരുടെ പ്രധാന അജണ്ട. നേരത്തെ ഇങ്ങനെയൊന്നും ആയിരുന്നില്ല. ഞങ്ങള്‍ക്ക് ഇവിടം വിടണമെന്നുണ്ട്. എന്നാല്‍ അതിന് കഴിയുന്നുമില്ലെന്നും അവര്‍ വെളിപ്പെടുത്തുന്നു.

രണ്ട് വര്‍ഷത്തിനിടെ ഗ്രാമത്തില്‍ നിന്നും നിരവധി മുസ്ലീം കുടുംബങ്ങള്‍ താമസം മാറിപ്പോയെന്നും അവരിലൊരാള്‍ വെളിപ്പെടുത്തി. പശുവിനെ അറക്കുന്നതും ബീഫ് വില്‍പ്പന നടത്തുന്നതുമെല്ലാം വലിയ കുറ്റങ്ങളായി ചുമത്തി ചിലര്‍ മുതലെടുപ്പ് നടത്തുകയായിരുന്നു. നിരവധി അക്രമസംഭവങ്ങളാണ് ഗോഹത്യയുടെ പേരില്‍ ഈ ഗ്രാമത്തില്‍ നടന്നത്. മുസ്ലീങ്ങളെ രണ്ടാം തരക്കാരാക്കി, അക്രമകാരികളാക്കി ചിത്രീകരിക്കാനുള്ള ശ്രമവും നടന്നെന്നും ഗ്രാമവാസികള്‍ പറയുന്നു.

Exit mobile version