മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28-ാം രക്തസാക്ഷിത്വദിനം; ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28-ാം രക്തസാക്ഷിത്വദിനത്തില്‍ ട്വിറ്ററിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ഭാര്യ സോണിയാ ഗാന്ധി മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ രാവിലെ വീര്‍ഭൂമിയിലെത്തി അദ്ദേഹത്തിന്റെ സ്മാരകത്തിലെത്തി ആദരമര്‍പ്പിച്ചു. കൂടാതെ മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, എന്നിവരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വീര്‍ഭൂമിയിലെത്തിയിരുന്നു.

നാല്പതാമത്തെ വയസ്സില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം രാജീവ് ഗാന്ധി കൈവരിച്ചു. പുതിയ തലമുറയുടെ കടന്നുവരവിന്റെ തുടക്കക്കാരനെന്ന നിലയില്‍ രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ജനപിന്തുണയാണ് ശ്രീ ഗാന്ധിക്കു ലഭിച്ചത്.

ആധുനിക ചിന്തകള്‍ വച്ചുപുലര്‍ത്തുകയും യഥാസമയം തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്ന ശ്രീ ഗാന്ധിക്ക് ഉന്നത സാങ്കേതികവിദ്യയില്‍ പരിജ്ഞാനവും അതിയായ താല്‍പര്യവുമുണ്ടായിരുന്നു. അദ്ദേഹം ആവര്‍ത്തിക്കാറുള്ളതുപോലെ, ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനൊപ്പം രാജ്യത്തിന്റെ, 21-ാം നൂറ്റാണ്ടിലേക്കു നീളുന്ന ഭാസുരമായ ഭാവിയുടെ ചാലകശക്തിയാകുകയെന്ന ലക്ഷ്യവും ശ്രീ ഗാന്ധിക്കുണ്ടായിരുന്നു.

1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വെച്ച് എല്‍ടിടിഇ തീവ്രവാദികളാല്‍ രാജീവ് ഗാന്ധി വധിക്കപ്പെട്ടു. മരണാനന്തരം 1991 ല്‍ രാജ്യം ഒരു പൗരനു നല്‍കുന്ന പരമോന്നത ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു. രാജീവിന്റെ മകന്‍ രാഹുല്‍ ഗാന്ധി ആണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്.

Exit mobile version