തെരഞ്ഞെടുപ്പ് കാലത്തെ ക്ഷേത്ര ദര്‍ശനം ഫാഷന്‍; പ്രിയങ്ക ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മായാവതി

തെരഞ്ഞെടുപ്പ് കാലത്തെ ക്ഷേത്ര ദര്‍ശനം ഫാഷനായിമാറിയെന്ന് മായാവതി പരിഹസിച്ചു.

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്ര ദര്‍ശനം നടത്തിയ പ്രിയങ്ക ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി. തെരഞ്ഞെടുപ്പ് കാലത്തെ ക്ഷേത്ര ദര്‍ശനം ഫാഷനായിമാറിയെന്ന് മായാവതി പരിഹസിച്ചു.

ക്ഷേത്ര ദര്‍ശനത്തിനായി വന്‍തോതില്‍ പണം ചെലവിടുന്നുണ്ടെന്നും മായാവതി ആരോപിച്ചു. സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ക്ഷേത്ര ദര്‍ശനത്തിന്റെ ചെലവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടുത്തണം. സംഭവത്തില്‍ കമ്മിഷന്‍ നടപടിയെടുക്കണമെന്നും മായാവതി പറഞ്ഞു.

അതേസമയം, മോഡിക്കെതിരെയും മായാവതി ആഞ്ഞടിച്ചു. മോഡി തോല്‍ക്കാന്‍ പോകുകയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വോട്ട് പിടിക്കാന്‍ ഇറങ്ങുന്നില്ലെന്നും ഇതാണ് മോഡിയെ അസ്വസ്ഥനാക്കുന്നതെന്നും മായാവതി ആരോപിച്ചു.

കഴിഞ്ഞ ദിവസം മോഡിയുടെ അടുത്ത് ഭര്‍ത്താക്കന്മാര്‍ പോകുന്നതില്‍ ബിജെപിയിലെ വനിതാ നേതാക്കള്‍ക്ക് ഭയമാണെന്ന മായാവതി പ്രസ്താവന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മോഡിക്കെതിരെ ആഞ്ഞടിച്ച് മായാവതി രംഗത്ത് വന്നത്.

Exit mobile version