ഒഡീഷയില്‍ ആഞ്ഞടിച്ച് ഫോനി; എയിംസ് ഹോസ്റ്റല്‍ മേല്‍ക്കൂര കാറ്റില്‍ പറന്നു പോയി

ഇതുവരെ ഏഴ് പേരുടെ ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം

ഭുവനേശ്വര്‍: ഒഡീഷയില്‍ ആഞ്ഞ് വീശുകയാണ് ഫോനി ചുഴലിക്കാറ്റ്. മണിക്കൂറില്‍ 245 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കനത്ത കാറ്റില്‍ ഭുവനേശ്വരിലെ എയിംസ് ഹോസ്റ്റലിന്റെ മേല്‍ക്കൂര പറന്ന് പോയി. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ സീതാന്‍ഷു കര്‍ ആണ് കാറ്റിന്റെ വേഗത വ്യക്തമാക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം എയിംസിലുള്ള വിദ്യാര്‍ത്ഥികളും, രോഗികളും ജീവനക്കാരും സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു.

വന്‍ നാശനഷ്ടമാണ് ഫോനി ഒഡീഷയില്‍ ഉണ്ടായിരിക്കുന്നത്. അതിശക്തമായ കാറ്റില്‍ പല മരങ്ങളും കടപുഴകി വീണു. വീടുകള്‍ തകര്‍ന്നു. വീശിയടിക്കുന്ന ചുഴലിക്കാറ്റിനു പുറമെ ശക്തമായ മഴയും ഉണ്ട്. ഇതുവരെ ഏഴ് പേരുടെ ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. ഒഡീഷയിലൂടെ നീങ്ങുന്ന കാറ്റ് പതിയെ പശ്ചിമബംഗാളിലേക്ക് എത്തും എന്നാണ് വിവരം. അവിടെ നിന്നും ബംഗ്ലാദേശിലേയ്ക്ക് കടക്കുമ്പോഴേയ്ക്കും കാറ്റിന്റെ തീവ്രത കുറയുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചുഴലിക്കാറ്റ് വീശിയടിക്കും എന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭുവനേശ്വര്‍ വിമാനത്താവളം അടച്ചിട്ടിരുന്നു. കാറ്റിന്റെ വേഗത കൂടിയതോടെ കൊല്‍ക്കത്ത വിമാനത്താവളവും അടച്ചു. കൊല്‍ക്കത്തയില്‍ നിന്നുള്ള 200 ഓളം വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.


കിഴക്കന്‍-കിഴക്കന്‍ പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നുള്ള 250-ഓളം തീവണ്ടികളും റദ്ധാക്കി. 5000ത്തോളം ദുരിതാശ്വാസ ക്യാംപുകളും സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. 15 ജില്ലകളില്‍ നിന്നും ഏകദേശം പതിനൊന്നര ലക്ഷത്തോളം ജനങ്ങളെയാണ് ഒഴിപ്പിച്ചത്. ഗജം ജില്ലയില്‍ നിന്നും മാത്രം 3 ലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. പുരിയില്‍ ഒന്നര ലക്ഷം പേരേയും മാറ്റിപാര്‍പ്പിച്ചു. 24 മണിക്കൂര്‍ എങ്കിലും വീടിനുള്ളില്‍ സുരക്ഷിതരായി തുടരണം എന്നാണ് പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

Exit mobile version