‘പ്രസംഗവേദികളില്‍ പോകുന്നത് ഭജന പാടാനല്ല, മറിച്ച് എതിര്‍ പാര്‍ട്ടിക്കെതിരെ സംസാരിക്കാനാണ്’; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിനെതിരേ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

താന്‍ പ്രസംഗ വേദിയില്‍ പോകുന്നത് ഭജന പാടാന്‍ അല്ലെന്നും മറിച്ച് എതിര്‍പാര്‍ട്ടിക്കെതിരേ സംസാരിക്കാനും അവരെ തോല്‍പ്പിക്കാനുമാണെന്നുമാണ് യോഗി പറഞ്ഞത്

ലഖ്നൗ: സാംബലില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ബാബറിന്റെ പിന്‍ഗാമി എന്ന് വിശേഷിപ്പിച്ചതിന് യോഗി ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താന്‍ പ്രസംഗ വേദിയില്‍ പോകുന്നത് ഭജന പാടാന്‍ അല്ലെന്നും മറിച്ച് എതിര്‍പാര്‍ട്ടിക്കെതിരേ സംസാരിക്കാനും അവരെ തോല്‍പ്പിക്കാനുമാണെന്നുമാണ് യോഗി പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് യോഗി ഇക്കാര്യം പറഞ്ഞത്.

‘ജനങ്ങളുടെ മുന്‍പില്‍ പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യം തുറന്നുകാണിക്കുക എന്നതാണു ഞങ്ങളുടെ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസാണോ സമാജ്വാദി പാര്‍ട്ടിയാണോ ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത് എന്നു ഞങ്ങള്‍ കാര്യമാക്കാറില്ല. അതിനു തിരിച്ചടിച്ചാല്‍ ഞങ്ങള്‍ ചെയ്തതു തെറ്റാണെന്ന് എന്തിനാണ് പറയുന്നത്?’- യോഗി ചോദിച്ചു.

ഏപ്രില്‍ 19ന് നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് യോഗി സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ബാബറിന്റെ പിന്‍ഗാമി എന്ന് വിശേഷിപ്പിച്ചത്. വര്‍ഗീയ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ 72 മണിക്കൂര്‍ വിലക്ക് അവസാനിച്ചതിനു പിന്നാലെയാണ് യോഗി ഇത്തരത്തില്‍ പ്രതികരിച്ചത്. നേരത്തേ സൈന്യത്തെ മോഡിസേന എന്ന് പരാമര്‍ശിച്ചതിനും യോഗിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു.

Exit mobile version