പ്രധാനമന്ത്രിക്ക് വേദിയൊരുക്കാന്‍ ജയ്പൂരില്‍ ഇടിച്ചു നിരത്തിയത് മുന്നൂറോളം വീടുകള്‍

പരിപാടി നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വീട് ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു

ജയ്പൂര്‍: ജയ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത റാലിക്ക് വേദിയൊരുക്കാന്‍ മുന്നൂറോളം വീടുകള്‍ ഇടിച്ച് നിരത്തിയതായി റിപ്പോര്‍ട്ട്. മെയ് ഒന്നിന് നടന്ന പരിപാടിക്കായി മാനസരോവറിനടുത്തുള്ള ഒരു ചേരിയാണ് ബുള്‍ഡോസറുകള്‍ കൊണ്ട് തകര്‍ത്തതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിപാടി നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വീട് ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതേസമയം വീട് വിട്ട് എവിടെ പോകണമെന്ന് ഭൂരിഭാഗം ആളുകള്‍ക്കും അറിയില്ലായിരുന്നു.വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് അവരുടെ സാധനങ്ങള്‍ സുരക്ഷിതമായി മാറ്റാന്‍ സാധിച്ചിട്ടുള്ളു. ഭൂരിഭാഗം ആളുകളുടേയും സാധനങ്ങളെല്ലാം വഴിയോരത്താണ് വച്ചിട്ടുള്ളത്.

500 രൂപയുടെ കുടിലുണ്ടാക്കുന്നത് തന്നെ ഇവരെ സംബന്ധിച്ച് കഠിനമായ കാര്യമാണ്. അതേസമയം വീട് പൂര്‍ണമായി തകര്‍ത്തതോടെ എവിടെ പോകണമെന്നറിയാതെ നില്‍ക്കുകയാണ് ഇവര്‍. ഭൂരിഭാഗം ആളുകളും ദിവസ വേതനത്തിനാണ് ജോലി ചെയ്യുന്നത്. വീട് തകര്‍ന്നതോടെ ഇത് വിട്ട് ജോലിക്ക് പോയാല്‍ മടങ്ങി വരുമ്പോള്‍ ഉള്ള സ്ഥലം നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ജനങ്ങളെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം പോലീസ് ആരോപണങ്ങള്‍ നിഷേധിച്ചു. ഒരു വീട് പോലും നശിപ്പിച്ചിട്ടില്ലെന്നും,പോലീസ് സംഘം ചില ആളുകളെ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ജയ്പൂര്‍ പോലീസ് സൂപ്രണ്ട് യോഗേഷ് ദദ്ദിച്ച് ദ വയറിനോട് പറഞ്ഞു.

Exit mobile version