അച്ഛന് രാജ്യമായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്, മരണത്തില്‍പ്പോലും സ്വന്തം രാജ്യത്തെയും നഗരത്തെയും സംരക്ഷിക്കാനാണ് അദ്ദേഹം ശ്രമിച്ചത്; പ്രജ്ഞ സിങിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഹേമന്ത് കര്‍ക്കരെയുടെ മകള്‍

തീവ്രവാദത്തിന് മതമില്ലെന്ന് തന്നെ പഠിപ്പിച്ചത് തന്റെ അച്ഛനാണെന്നും അവര്‍ പറഞ്ഞു

ന്യൂഡല്‍ഹി: ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച തീവ്രവാദ വിരുദ്ധ സേന തലവന്‍ ഹേമന്ദ് കര്‍ക്കറെക്കെരെയുടെ മകള്‍ ജൂയി നവാരെ. തന്റെ അച്ഛനെതിരെയുള്ള പ്രജ്ഞയുടെ പരാമര്‍ശത്തെ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്ന് ജൂയി പ്രതികരിച്ചുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘താന്‍ ഹേമന്ദ് കര്‍ക്കറെയെ കുറിച്ച് സംസാരിക്കാനാണ് ആഗ്രഹിക്കുന്നത്.അദ്ദേഹം നല്ലൊരു മാതൃകയാണ്. അദ്ദേഹത്തിന്റെ പേര് ആദരിക്കപ്പെടണം, അച്ഛന് രാജ്യമായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്.മരണത്തില്‍പ്പോലും സ്വന്തം രാജ്യത്തെയും നഗരത്തെയും സംരക്ഷിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.യൂണിഫോമിനെ അദ്ദേഹം വളരെയധികം സ്‌നേഹിച്ചു.നമ്മുടെ മുന്നിലും അദ്ദേഹത്തിന്റെ ജീവിതത്തിനു മുന്നിലും അതിനെ സ്ഥാപിച്ചിരുന്നു എല്ലാവരോടും അക്കാര്യം ഓര്‍ക്കണം എന്നാണ് ഞാന്‍ പറയുന്നത് എന്ന് ജൂയി വ്യക്തമാക്കി.’

അതോടൊപ്പം തീവ്രവാദത്തിന് മതമില്ലെന്ന് തന്നെ പഠിപ്പിച്ചത് തന്റെ അച്ഛനാണെന്നും അവര്‍ പറഞ്ഞു.2008ല്‍ മുംബൈയില്‍ ഭീകരാക്രമണത്തിലാണ് കര്‍ക്കറെ വീരമൃത്യു വരിച്ചത്. താന്‍ ശപിച്ചതു കൊണ്ടാണ് കര്‍ക്കറെ കൊല്ലപ്പെട്ടതെന്ന് പ്രജ്ഞ സിങ് പറഞ്ഞത് വന്‍ വിവാദമായിരുന്നു

Exit mobile version