‘രാജ്യത്ത് യുവാക്കള്‍ തൊഴില്‍ രഹിതരായി ഇരിക്കുമ്പോള്‍ എങ്ങനെയാണ് അദ്ദേഹത്തിന് മാമ്പഴം കഴിക്കാന്‍ തോന്നുന്നത്’; മോഡിയെ കുറ്റപ്പെടുത്തി പ്രിയങ്ക ഗാന്ധി

രാജ്യത്ത് ഇതിനേക്കാള്‍ അതീവ പ്രാധാന്യമുള്ള ഒരുപാട് പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് മാമ്പഴത്തോടുള്ള ഇഷ്ടം ചര്‍ച്ചയാവുക എന്നത് വിചിത്രമാണെന്നാണ് പ്രിയങ്ക പറഞ്ഞത്

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയെ കുറ്റപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. അക്ഷയ് കുമാര്‍ മോഡിയുമായി നടത്തിയ അഭിമുഖത്തില്‍ തനിക്ക് മാമ്പഴം ഏറെ ഇഷ്ടമാണെന്ന് മോഡി പറഞ്ഞതിനെയാണ് പ്രിയങ്ക കുറ്റപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതിനേക്കാള്‍ അതീവ പ്രാധാന്യമുള്ള ഒരുപാട് പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് മാമ്പഴത്തോടുള്ള ഇഷ്ടം ചര്‍ച്ചയാവുക എന്നത് വിചിത്രമാണെന്നാണ് പ്രിയങ്ക പറഞ്ഞത്. ഏപ്രില്‍ 24 ന് ടിവിയില്‍ സംപ്രേഷണം ചെയ്ത വീഡിയോയുടെ ചില ഭാഗങ്ങള്‍ താന്‍ കണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

‘അക്ഷയ് കുമാര്‍ മോഡിയുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം മാമ്പഴത്തെകുറിച്ച് സംസാരിക്കുന്ന ഭാഗം ഞാന്‍ കണ്ടു. എങ്ങനെയാണ് അദ്ദേഹത്തിന് മാമ്പഴം തിന്നാന്‍ തോന്നുന്നത്. ഇത് വളരെ വിചിത്രമാണ്. രാജ്യത്ത് യുവാക്കള്‍ തൊഴില്‍ രഹിതരായി ഇരിക്കുമ്പോള്‍, കര്‍ഷകര്‍ അവഗണിക്കപ്പെടുമ്പോള്‍, സ്ത്രീകള്‍ നിരന്തരം പ്രശ്നങ്ങള്‍ നേരിടുമ്പോള്‍, നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് എങ്ങനെ മാമ്പഴം കഴിക്കാം എന്നതാണ്’ പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

തനിക്ക് മാമ്പഴം വലിയ ഇഷ്ടമാണെന്നും, ഗുജാത്തിന് മാമ്പഴത്തിന്റെ കാര്യത്തില്‍ വലിയ പാരമ്പര്യമുണ്ടെന്നും കുട്ടിക്കാലത്ത് മാമ്പഴം വാങ്ങാനുള്ള ആഡംബരമൊന്നും ഞങ്ങള്‍ക്കില്ലായിരുന്നു എന്നും മോഡി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാവില്‍ നിന്ന് മാമ്പഴം പറിച്ചു തിന്നാനായിരുന്നു ഇഷ്ടംമെന്നും മോഡി കൂട്ടിച്ചേര്‍ത്തിരുന്നു.

Exit mobile version