ഗൗതം ഗംഭീറിന് വീണ്ടും കുടുക്ക്! അനുമതിയില്ലാതെ റാലി നടത്തിയതിന് ഗംഭീറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീറിന് വീണ്ടും കുടുക്ക്. അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് റാലി നടത്തിയതിന് ഗംഭീറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ റാലി നടത്തിയതിനാണ് നടപടി. അതേസമയം, സംഭവത്തോട് ഇതുവരെ ഗംഭീറോ ബിജെപിയോ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് ഗൗതം ഗംഭീറിനെതിരെ ക്രിമിനല്‍ കേസെടുത്തിരിക്കുന്നു.ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡികള്‍ ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പോലീസ് കേസെടുത്തിരിക്കുന്നത്. എഎപിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഡല്‍ഹി കരോളാ ബാഗിലും രജീന്ദര നഗറിലും വോട്ടര്‍ ഐഡിയുണ്ടെന്നാണ് എഎപി ആരോപിച്ചത്.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ രണ്ട് വോട്ടര്‍ ഐഡിയുണ്ടെന്ന് ഗംഭീര്‍ മറച്ചു വച്ചു. ഇത് സെക്ഷന്‍ 125 എ പ്രകാരം ആറുമാസത്തേക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ട കുറ്റമാണെന്ന് എഎപി നേതാവ് ആദിഷി മെര്‍ലിന പറഞ്ഞു. ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഗൗതം ഗംഭീര്‍. ഗംഭറിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയാണ് ആദിഷി മെര്‍ലിന. കഴിഞ്ഞ മാര്‍ച്ചിലാണ് ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. പിന്നാലെ ഡല്‍ഹി ഈസ്റ്റ് സീറ്റ് ബിജെപി ഗംഭീറിന് നല്‍കുകയായിരുന്നു.

Exit mobile version