‘പ്രജ്ഞ സിങിന്റെ പേരിലുള്ള കേസുകള്‍ കെട്ടിചമച്ചത്, ഒരു ഹിന്ദുവിന് ഒരിക്കലും ഭീകരവാദിയാകാന്‍ കഴിയില്ല’; പിന്തുണയുമായി അമിത് ഷാ

അവര്‍ക്കെതിരെയുള്ള കേസുകള്‍ വോട്ടിന് വേണ്ടിയുള്ള ഗൂഢാലോചനയാണെന്നും ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും അവയൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു

രാജ്‌നഗര്‍: ബിജെപിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥിയായ പ്രജ്ഞ സിങ് താക്കൂറിന് പിന്തുണയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷാ രംഗത്ത്. പ്രജ്ഞ സിങിന്റെ പേരിലുള്ള കേസുകള്‍ കെട്ടിചമച്ചതാണെന്നും ഒരിക്കലും ഒരു ഹിന്ദുവിന് ഭീകരവാദിയാകാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. മധ്യപ്രദേശിലെ ഛത്തര്‍പൂരിലെ രാജ്‌നഗറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലി അഭിസംബോധ ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

മാലേഗാവ് സ്ഫോടന കേസിലെ പ്രതിയാണ് പ്രജ്ഞ സിങ് താക്കൂര്‍. എന്നാല്‍ പ്രജ്ഞയെ ഭോപ്പാലില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് ശരിയായിരുന്നുവെന്ന് അമിതാ ഷാ പറഞ്ഞു. അവര്‍ക്കെതിരെയുള്ള കേസുകള്‍ വോട്ടിന് വേണ്ടിയുള്ള ഗൂഢാലോചനയാണെന്നും ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും അവയൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ദ്വിഗ് വിജയ് സിംഗ് മാലേഗാവ് സ്‌ഫോടനത്തെ കാവി ഭീകരത എന്നു വിശേഷിപ്പിച്ചതിനെതിരേയും അമിത് ഷാ പ്രതികരിച്ചു. കോണ്‍ഗ്രസ് ആണ് പ്രജ്ഞ സിങിനെതിരായ മാലേഗാവ് സ്‌ഫോടന കേസ് കെട്ടിചമച്ചതെന്നും കോണ്‍ഗ്രസ് തങ്ങളുടെ സംസ്‌ക്കാരത്തെ അപകീര്‍ത്തിപ്പെടുത്തിയതായും അമിത് ഷാ ആരോപിച്ചു.

Exit mobile version