ബാബറി മസ്ജിദ് പൊളിക്കാന്‍ താനുമുണ്ടായിരുന്നെന്ന പ്രസ്താവന വിവാദത്തില്‍; പ്രജ്ഞ സിങിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇതിന് മുമ്പ് മുംബൈ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട എടിഎസ് മേധാവി ഹേമന്ദ് കര്‍ക്കറെയ്ക്ക് എതിരായുള്ള പ്രജ്ഞയുടെ പ്രസ്താവനയ്‌ക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു.

ഭോപ്പാല്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ നിന്ന് തങ്ങളെ ആര്‍ക്കും തടുക്കാന്‍ ആവില്ലെന്നും ബാബറി മസ്ജിദ് പൊളിക്കാന്‍ താനുമുണ്ടായിരുന്നുവെന്നും പറഞ്ഞ ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. സംഭവം വിവാദമായതോടെ ഒരു ദിവസത്തിനുള്ളില്‍ വിശദീകരണം നല്കണമെന്ന് പ്രജ്ഞയോട് ജില്ലാ വരണാധികാരി ആവശ്യപ്പെട്ടു.

ഇനിയും താനവിടെ പോകും. രാമക്ഷേത്ര നിര്‍മ്മാണത്തിന് എല്ലാ രീതിയിലും സഹായിക്കും. രാമക്ഷേത്രം പണിയുന്നതില്‍ നിന്നും തങ്ങളെയാര്‍ക്കും തടയാന്‍ സാധിക്കില്ല. ഇത് രാമരാഷ്ട്രമാണ്, ഈ രാഷ്ട്രം രാമന്റേതാണ്, എന്നായിരുന്നു പ്രജ്ഞയുടെ വിവാദ പ്രസ്താവന. സംഭവം കൈവിട്ട് പോയതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെട്ടത്. വിവാദ പരാമര്‍ശത്തില്‍ ഒരു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഇതിന് മുമ്പ് മുംബൈ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട എടിഎസ് മേധാവി ഹേമന്ദ് കര്‍ക്കറെയ്ക്ക് എതിരായുള്ള പ്രജ്ഞയുടെ പ്രസ്താവനയ്‌ക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു. മാലേഗാവ് സ്‌ഫോടന കേസില്‍ തെളിവില്ലെങ്കില്‍ തന്നെ വിട്ടയക്കാന്‍ താന്‍ ഹേമന്ത് കര്‍ക്കറെയോട് ആവശ്യപ്പെട്ടിരുന്നു എന്നാല്‍ തന്നെ വിടില്ലെന്നായിരുന്നു കര്‍ക്കറെയുടെ നിലപാട്. നീ നശിച്ചുപോവട്ടെ എന്ന് താന്‍ അന്നു ശപിച്ചു എന്നായിരുന്നു പ്രജ്ഞയുടെ അന്നത്തെ പ്രസ്താവന. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രജ്ഞയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.

Exit mobile version