ടയറിനുള്ളില്‍ രണ്ടായിരത്തിന്റെ കെട്ടുകള്‍; പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത 2.3 കോടി രൂപ, വീഡിയോ

വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ചക്രത്തിനകത്ത് രണ്ടായിരത്തിന്റെ കെട്ടുകള്‍ ഒളിപ്പിച്ച് വെച്ച നിലയിലാണ് കണ്ടെത്തിയത്.

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആദായ നികുതി വകുപ്പും പോലീസും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ കര്‍ണാടകത്തില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് മുമ്പായി ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത നാലുകോടിയോളം രൂപ കണ്ടെത്തി. ശിവമോഗയിലെ ഭദ്രാവതിയില്‍ വാഹനപരിശോധനയില്‍മാത്രം 2.3 കോടി രൂപയാണ് പിടിച്ചത്. ബംഗളൂരുവില്‍ നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന വാഹനത്തില്‍നിന്നാണ് പണം പിടിച്ചത്.

വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ചക്രത്തിനകത്ത് രണ്ടായിരത്തിന്റെ കെട്ടുകള്‍ ഒളിപ്പിച്ച് വെച്ച നിലയിലാണ് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് കോടികള്‍ പിടിച്ചെടുത്തത്. ബാഗല്‍കോട്ടില്‍ ഒരുകോടിയിലധികം രൂപയും വിജയപുരയില്‍ 10 ലക്ഷം രൂപയും പിടിച്ചു. ആദ്യഘട്ട തെരഞ്ഞെടുപ്പു നടന്ന 18-നുമുമ്പും കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കളുടെയും അനുയായികളുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

മാണ്ഡ്യയില്‍ കോണ്‍ഗ്രസ് നേതാവ് ആത്മാനന്ദയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 10 ലക്ഷം രൂപ പിടിച്ചിരുന്നു. തെരഞ്ഞെടുപ്പു സമയത്ത് റെയ്ഡ് നടത്തുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും ജെഡിഎസും രംഗത്തെത്തി. രാഷ്ട്രീയലക്ഷ്യത്തിനായി ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു.

Exit mobile version