എന്നെ സഹായിക്കുമോ..? അതോ ജീവനെടുക്കണോ എന്ന് പ്രവാസി; ആ കാര്യം ചിന്തിക്കേണ്ട, ഞങ്ങളില്ലേ! ആശ്വസിപ്പിച്ച് സുഷമ സ്വരാജും

റിയാദിലെ ഇന്ത്യന്‍ എംബസിയോട് അലിയുടെ പരാതിയില്‍ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂഡല്‍ഹി: എന്നെ സഹായിക്കുവാന്‍ താങ്കള്‍ക്ക് ആവുമോ..? അതോ ഞാന്‍ ജീവനെടുക്കണോ..? കഴിഞ്ഞ 12 മാസമായി ഞാന്‍ എംബസിയുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ്. എന്നെ ഇന്ത്യയിലേക്ക് അയച്ചാല്‍ അതു വലിയ സഹായകമാകും. എനിക്ക് നാല് മക്കളുണ്ട്’. കേന്ദ്രമന്ത്രി സുഷമ സ്വരാജിനോടുള്ള അലി എന്ന പ്രവാസിയുടെ അപേക്ഷയാണ് ഇത്. ട്വിറ്ററിലാണ് അപേക്ഷയുമായി എത്തിയത്.

ഇതിനു മുന്‍പും സമൂഹമാധ്യമങ്ങള്‍ വഴി അപേക്ഷയുമായി എത്തിയ പലരുടെയും പ്രശ്‌നത്തില്‍ സുഷമ അടിയന്തരമായി ഇടപ്പെട്ട് പ്രശ്‌ന പരിഹാരം കണ്ടിരുന്നു. ഇവിടെയും സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് സുഷമ സ്വരാജ്. ട്വീറ്റിന് മറുപടി നല്‍കുകയും ചെയ്തു. ‘ആത്മഹത്യയെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. ഞങ്ങളില്ലേ, ഞങ്ങളുടെ എംബസി താങ്കള്‍ക്ക് എല്ലാവിധ സഹായവും ചെയ്തുതരും’ – സുഷമ ട്വിറ്ററില്‍ കുറിച്ചു. കൂടാതെ റിയാദിലെ ഇന്ത്യന്‍ എംബസിയോട് അലിയുടെ പരാതിയില്‍ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

എംബസി ഉടനടി വിസാ പേജിന്റെ കോപ്പിയും ഫോണ്‍ നമ്പറും ആവശ്യപ്പെട്ടെങ്കിലും തിരിച്ചറിയല്‍ രേഖകളോ വീസയുടെ കോപ്പിയോ കൈയ്യിലില്ലെന്നും തൊഴില്‍ വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് സൗദിയില്‍ താമസിക്കാന്‍ നല്‍കുന്ന ഇക്കാമ മാത്രമാണ് കൈയ്യിലുള്ളതെന്നുമാണ് മറുപടി നല്‍കിയത്. വീട്ടില്‍ പ്രശ്നമാണെന്നും അത്യാവശ്യമായി നാട്ടില്‍ എത്തേണ്ടതുണ്ടെന്നും എംബസിയെ ടാഗ് ചെയ്ത് അലി വീണ്ടും ട്വീറ്റ് ചെയ്തു. കഴിഞ്ഞ 21 മാസമായി ഒരു അവധി പോലും എടുക്കാതെ ജോലി ചെയ്യുകയാണെന്നും ഇന്ത്യയിലെത്താന്‍ സഹായിക്കണമെന്നുമാണ് അലിയുടെ ആവശ്യം.

Exit mobile version