മോഡി തന്റെ സുഹൃത്താണ്, എന്നാല്‍ താന്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് വ്യാജ വാഗ്ദാനങ്ങളേയും നയങ്ങളേയുമാണെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

ബിജെപിയുടെ രണ്ട് കാലഘട്ടങ്ങളേയാണ് വാജ്‌പേയും മോഡിയും പ്രതിനിധീകരിക്കുന്നത്. ഒരാള്‍ ജനാധിപത്യവും മറ്റേയാള്‍ ഏകാധിപത്യവുമാണെന്നും സിന്‍ഹ പറഞ്ഞു.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ സുഹൃത്താണെന്നും എന്നാല്‍ താന്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് അദ്ദേഹത്തിന്റെ വ്യാജ വാഗ്ദാനങ്ങളേയും നയങ്ങളേയുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ. വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ് ബിജെപിയെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ രണ്ട് കാലഘട്ടങ്ങളേയാണ് വാജ്‌പേയും മോഡിയും പ്രതിനിധീകരിക്കുന്നത്. ഒരാള്‍ ജനാധിപത്യവും മറ്റേയാള്‍ ഏകാധിപത്യവുമാണെന്നും സിന്‍ഹ പറഞ്ഞു.

കഴിഞ്ഞമാസമാണ് ബിജെപിയില്‍ നിന്ന് ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക് പോയത്. ഇതിനിടെയാണ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം അദ്ദേഹം നടത്തിയത്. ബിജെപി വിട്ട തന്നെ അരവിന്ദ് കെജരിവാളും മമതാ ബാനര്‍ജിയും മായാവതിയും അഖിലേഷ് യാദവും ക്ഷണിച്ചിരുന്നു. അവരോടൊക്കെ നന്ദിയുണ്ട്. കുടുംബ സുഹൃത്തായ ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ആര്‍ജെഡിയില്‍ ചേര്‍ന്നില്ലെങ്കില്‍ കോണ്‍ഗ്രസില്‍ ചേരാനാണ് അദ്ദേഹം തന്നോട് പറഞ്ഞത്. ഗാന്ധിയുടേയും സര്‍ദ്ദാര്‍ പട്ടേലിന്റെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും പാര്‍ട്ടിയാണിത്. സ്വാതന്ത്ര്യത്തിനായി വലിയ പങ്ക് നല്‍കിയ പാര്‍ട്ടി. കോണ്‍ഗ്രസാണ് തന്റെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പെന്നും ശത്രുഘ്‌നന്‍ സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

Exit mobile version