സൈനികരുടെ പേരില്‍ വോട്ടു ചോദിച്ച സംഭവം; മോഡി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ വെച്ച് മോഡി നടത്തിയ പ്രസംഗം സംബന്ധിച്ച് ഉസ്മാനാബാദ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ചട്ടം ലംഘിച്ചതിനെ കുറിച്ച് പറയുന്നത്.

ന്യൂഡല്‍ഹി: സൈനികരുടെ പേരില്‍ നരേന്ദ്രമോഡി വോട്ടു ചോദിച്ചത് പ്രഥമ ദൃഷ്ട്യാ തന്നെ ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ വെച്ച് മോഡി നടത്തിയ പ്രസംഗം സംബന്ധിച്ച് ഉസ്മാനാബാദ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ചട്ടം ലംഘിച്ചതിനെ കുറിച്ച് പറയുന്നത്.

തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ പ്രകാരം സൈനികരുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. എന്നാല്‍ മോഡി ഈ നിര്‍ദ്ദേശം ലംഘിച്ചു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന.

ചൊവ്വാഴ്ച ലാത്തൂരില്‍ നടന്ന റാലിയിലാണ് കന്നിവോട്ടര്‍മാരോട് ബാലാകോട്ട് ആക്രമണം നടത്തിയവര്‍ക്കും പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും സമര്‍പ്പിക്കണമെന്ന് മോഡി പറഞ്ഞത്.

‘കന്നി വോട്ടര്‍മാരേ.. നിങ്ങളുടെ ആദ്യവോട്ട് വീരജവാന്‍മാര്‍ക്ക് നല്‍കൂ (ബാലാകോട്ടില്‍ പ്രത്യാക്രമണം നടത്തിയ ജവാന്‍മാര്‍ക്ക്), നിങ്ങളുടെ ആദ്യവോട്ട് പുല്‍വാമയില്‍ വീരമൃത്യു വരിച്ച വീര രക്തസാക്ഷികള്‍ക്ക് നല്‍കൂ”എന്നായിരുന്നു മോഡിയുടെ പ്രസംഗം.

അതേസമയം, ഉസ്മാനാബാദ് തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയാണെങ്കില്‍ മോഡിക്ക് വിശദീകരണം നല്‍കേണ്ടി വരും. ഈ ആഴ്ച തന്നെ ഇക്കാര്യത്തില്‍ കമ്മീഷന്റെ ഭാഗത്ത് നിന്ന് തീരുമാനമുണ്ടാവുമെന്നാണ് സൂചന.

Exit mobile version