ഗുജറാത്തിലെ പിന്നാക്ക വിഭാഗ നേതാവ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ് വിട്ടു

അഹമ്മദബാദ്: അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. ഗുജറാത്തില്‍ നിന്നുള്ള പിന്നാക്ക വിഭാഗ നേതാവാണ് അല്‍പേഷ് താക്കൂര്‍. അദ്ദേഹം പാര്‍ട്ടി വിടുന്നത് താക്കൂര്‍ സമുദായത്തെ അവഗണിക്കുന്നുവെന്നതിനാലാണെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായി ആയ ധവാല്‍സിങ്ങ് സല പറഞ്ഞു.

കോണ്‍ഗ്രസ് വിടാന്‍ അല്‍പേഷ്, ഭരത് താക്കൂര്‍, ധവാല്‍ സിങ്ങ് സല എന്നീ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരോടും താക്കൂര്‍ സേന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതായി സല വ്യക്തമാക്കി. എന്നാല്‍ ഇവര്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അല്‍പേഷ് താക്കൂറും അനുയായികളും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.

ഇനി ഒരു ദിവസം മാത്രമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റ ആദ്യ ഘട്ട പോളിങ്ങിന് ശേഷിക്കുന്നത്. ഇപ്പോള്‍ അല്‍പേഷ് താക്കൂര്‍ രാജിവെച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ഒരു മാസം മുമ്പ് പ്രചരിച്ചിരുന്നു. എന്നാല്‍ അല്‍പേഷ് അത് നിരാകരിക്കുകയും തങ്ങള്‍ കോണ്‍ഗ്രസില്‍ തുടരുമെന്ന് വ്യക്തമാക്കുകയുമായിരുന്നു.

Exit mobile version