ഇതുപോലെ സംപിത് പത്ര ഇന്ത്യ മുഴുവന്‍ സഞ്ചരിക്കണം, എന്നിട്ട് മോഡിയുടെ കള്ളത്തരങ്ങള്‍ പൊളിച്ചു കാണിക്കണം; പരിഹസിച്ച് കനയ്യകുമാര്‍

ഒരാഴ്ച്ച മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒഡീഷയിലെ ഒരു വീട്ടില്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ സംപിത് പത്ര ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു

ന്യൂഡല്‍ഹി: ബിജെപി നേതാവ് സംപിത് പത്രയെയും മോഡിയെയും പരിഹസിച്ച് ബെഗുസരായിലെ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍. ഒരാഴ്ച്ച മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒഡീഷയിലെ ഒരു വീട്ടില്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ സംപിത് പത്ര ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോയില്‍ തൊട്ടടുത്തായി വീട്ടിലെ മുതിര്‍ന്ന സ്ത്രീ വിറകടുപ്പില്‍ നിന്ന് ഭക്ഷണം പാകം ചെയ്യുന്ന ദൃശ്യങ്ങളും ഉണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കനയ്യകുമാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

‘ഒരു ബിജെപി നേതാവുണ്ട്, അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒരു വീട്ടില്‍ കയറി ഭക്ഷണം കഴിച്ച് മോഡിയുടെ ഉജ്ജ്വല്‍ പദ്ധതിയുടെ മികച്ച വിജയം എല്ലാവരെയും കാണിച്ചു തന്നു. അദ്ദേഹത്തിന്റെ ഫോട്ടോ മോഡിയുടെ ഭവനപദ്ധതിയുടെ വിജയവും പുറത്തു കൊണ്ടു വന്നു. അദ്ദേഹം രാജ്യം മുഴുവന്‍ സഞ്ചരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സ്വന്തം പാര്‍ട്ടിയെ തുറന്നു കാട്ടുന്ന ബിജെപി നേതാവിനേക്കാള്‍ മറ്റെന്താണ് നല്ലതായിട്ടുള്ളത്’ എന്നാണ് കനയ്യകുമാര്‍ ട്വിറ്ററില്‍ കുറിച്ചത്.

പ്രധാന മന്ത്രിയുടെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കുന്ന ഉജ്ജ്വല്‍ യോജന പദ്ധതിയുടെ പരാജയത്തിന്റെ തെളിവാണ് സംപിത് പത്ര പുറത്തു വിട്ടിരിക്കുന്ന വീഡിയോ കാണിച്ചു തരുന്നതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടിയിരുന്നു. മോഡി കൊട്ടിയാഘോഷിച്ച പദ്ധതി പരാജയം ആയിരുന്നുവെന്ന് അറിയാതെയാണെങ്കില്‍ പോലും ബിജെപി നേതാവ് തന്നെ തെളിവ് നല്‍കിയിരിക്കുന്നുവെന്നാണ് സംപിത് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയ്ക്ക് വന്ന കമന്റുകള്‍.

Exit mobile version