മലബാര്‍ ഗോള്‍ഡ് ജ്വല്ലറിക്കെതിരെ വ്യാജ വാര്‍ത്ത; സംഘപരിവാര്‍ അനുകൂല ചാനലിന് 50 ലക്ഷം പിഴ

സുദര്‍ശന്‍ ടിവിക്കും എഡിറ്റര്‍ സുരേഷ് ചാവങ്കെക്കുമെതിരേ മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ എംപി അഹമ്മദ് നല്‍കിയ മാനനഷ്ടക്കേസിലാണ് പിഴ ചുമത്തി കോടതി ഉത്തരവ് വന്നിരിക്കുന്നത്.

ന്യൂഡല്‍ഹി: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ സംഘപരിവാര്‍ ചാനല്‍ സുദര്‍ശന്‍ ടിവിക്കെതിരെ അരക്കോടി രൂപ പിഴ ചുമത്തി കോടതി. സുദര്‍ശന്‍ ടിവിക്കും എഡിറ്റര്‍ സുരേഷ് ചാവങ്കെക്കുമെതിരേ മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ എംപി അഹമ്മദ് നല്‍കിയ മാനനഷ്ടക്കേസിലാണ് പിഴ ചുമത്തി കോടതി ഉത്തരവ് വന്നിരിക്കുന്നത്.

ബിസിനസ് എതിരാളികള്‍ക്ക് വേണ്ടി ദുരുദേശത്തോട് കൂടിയും മലബാര്‍ ഗോള്‍ഡിന്റെ ദേശസ്‌നേഹത്തെ ഇകഴ്ത്തുന്ന രീതിയിലുമാണ് ചാനല്‍ ഈ വാര്‍ത്ത പുറത്തുവിട്ടതെന്നാണ് മലബാര്‍ ഗോള്‍ഡിന്റെ വാദം. മലബാര്‍ ഗോള്‍ഡിന് വേണ്ടി അഡ്വ. പിഎസ് ശ്രീധരന്‍പിള്ള, അഡ്വ. കെറീത്ത, അഡ്വ.അരുണ്‍ കൃഷ്ണ ദാന്‍ എന്നിവരാണ് ഹാജരായത്. കോഴിക്കോട് രണ്ടാം അഡീഷനല്‍ സബ്കോടതിയാണ് നഷ്ടപരിഹാരം വിധിച്ചത്.

ചൊവ്വാഴ്ച്ച നടന്ന വാദം കേള്‍ക്കലില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാനലും എഡിറ്റര്‍ സുരേഷ് ചാവങ്കെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി അര കോടി രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ചെലവുകള്‍ കെട്ടിവയ്ക്കാനും ഉത്തരവിടുകയായിരുന്നു.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സേവന കമ്പനി നടത്തിയ പാകിസ്താന്‍ സ്വാതന്ത്ര്യ ദിനാഘോഷം മലബാര്‍ ഗോള്‍ഡ് ചെന്നൈയില്‍ നടത്തിയതാണെന്ന രീതിയിലാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. 2016 ആഗസ്ത് 20നാണ് ചാനല്‍ മലബാര്‍ ഗോള്‍ഡിനെക്കുറിച്ച് മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ വാര്‍ത്ത പുറത്തുവിട്ടത്. കോടതി ചെലവുകളടക്കമുള്ള തുകയാണ് ചാനല്‍ മലബാര്‍ ഗോള്‍ഡിന് നല്‍കേണ്ടതെന്നാണ് വിധിയില്‍ പറയുന്നത്.

Exit mobile version