മാലെഗാവ് സ്‌ഫോടനം; ഏഴ് പ്രതികള്‍ക്കെതിരെ തീവ്രവാദ ഗൂഢാലോചന കുറ്റം ചുമത്തി

ഭീകരവാദ കുറ്റം ചുമത്തരുതെന്ന പ്രതികളുടെ ആവശ്യം തള്ളിയാണ് കോടതി തീവ്രവാദ ഗൂഢാലോചനക്കുറ്റവും കൊലപാകതകുറ്റവും ചുമത്തിയത്

ന്യൂഡല്‍ഹി: മാലെഗാവ് സ്‌ഫോടനക്കേസില്‍ ഏഴു പ്രതികള്‍ക്കെതിരെ തീവ്രവാദ ഗൂഢാലോചനക്കുറ്റവും കൊലപാകതകുറ്റവും ചുമത്തി. എന്‍ഐഎ കോടതിയാണ് വിധിച്ചത്.

ഭീകരവാദ കുറ്റം ചുമത്തരുതെന്ന പ്രതികളുടെ ആവശ്യം തള്ളിയാണ് കോടതി തീവ്രവാദ ഗൂഢാലോചനക്കുറ്റവും കൊലപാകതകുറ്റവും ചുമത്തിയത്. ലഫ്റ്റ്‌നന്റ് കേണല്‍ പ്രസാദ് പുരോഹിത്, സന്യാസിനി പ്രജ്ഞാ സിങ് ഠാക്കൂര്‍, റിട്ട. മേജര്‍ രമേഷ് ഉപാധ്യായ, സമീര്‍ കുല്‍ക്കര്‍ണി, അജയ് രഹിര്‍ക്കര്‍, സുധാകര്‍ ധ്വിവേദി, സുധാകര്‍ ചതുര്‍വേദി എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ലഫ്റ്റ്‌നന്റ് കേണല്‍ പ്രസാദ് പുരോഹിത്, സന്യാസിനി പ്രജ്ഞാ സിങ് ഠാക്കൂര്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്.

വടക്കന്‍ മഹാരാഷ്ട്രയിലെ മാലെഗാവില്‍ 2008 സെപ്റ്റംബര്‍ 29ന് നടന്ന സ്‌ഫോടനത്തില്‍ ആറു പേരാണു കൊല്ലപ്പെട്ടത്. മുസ്‌ലിം പള്ളിക്കു സമീപം മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ 100 പേര്‍ക്കാണു പരുക്കേറ്റത്. കേസില്‍ നവംബര്‍ രണ്ടിനു വിചാരണ തുടങ്ങുമെന്ന് മുംബൈയിലെ എന്‍ഐഎ കോടതി അറിയിച്ചു.

Exit mobile version