മോഡിയെക്കുറിച്ചുള്ള ഡോക്യുമെന്ററി; ഗോധ്ര തീവണ്ടി കത്തിക്കല്‍ പുനരാവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി തീവണ്ടി കോച്ചിന് തീയിട്ടു!

ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന് വഡോദര അഗ്‌നിശമന സേന അനുമതി നല്‍കിയിട്ടുണ്ടെന്ന് പശ്ചിമ റെയില്‍വേ അറിയിച്ചു

വഡോദര: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ഡോക്യുമെന്ററിക്കായി തീവണ്ടി കോച്ചിന് തീയിട്ട് അണിയറ പ്രവര്‍ത്തകര്‍. നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നടന്ന ഗോധ്ര തീവണ്ടി തീവെപ്പ് പുനരാവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാട്ട് തീവണ്ടി കോച്ചിന് തീയിട്ടത്.

2002, ഫെബ്രുവരി 27ന് സബര്‍മതി എക്സ്പ്രസിന്റെ ആറാം നമ്പറിനാണ് തീയിട്ടത്. അന്ന് ആ അപകടത്തില്‍ 59 പേരും മരിച്ചിരുന്നു. ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന് വഡോദര അഗ്‌നിശമന സേന അനുമതി നല്‍കിയിട്ടുണ്ടെന്ന് പശ്ചിമ റെയില്‍വേ അറിയിച്ചു. ചിത്രം നരേന്ദ്ര മോഡിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഡോക്യുമെന്ററി സമൂഹ മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പുമെന്നും ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയുടെ എക്സിക്യുട്ടിവ് പറഞ്ഞു.

ഡോക്യുമെന്ററി ഷൂട്ടിങ്ങ് നടന്നത് നാരോ ഗ്യേജിലാണെന്നും ഷൂട്ടിങ്ങിനായി സര്‍വീസുകള്‍ മുടങ്ങിയിട്ടുമില്ലെന്ന് പശ്ചിമ റെയില്‍വേയുടെ വക്താവ് ഖെംരാജ് മീന അറിയിച്ചു. തങ്ങള്‍ക്ക് കാണിച്ചു തന്ന സ്‌ക്രിപ്റ്റില്‍ ഗോദ്ര എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നു, പ്രധാനമന്ത്രി നരേന്ദ്ര മോഡി റെയില്‍വേ സ്റ്റേഷനില്‍ ചായ വില്‍ക്കുന്നതോ മറ്റോ ചിത്രീകരിക്കണമെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ ആവശ്യമെന്നും, നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും പശ്ചിമ റെയില്‍വേ സിആര്‍പിഒ രവീന്ദ്ര ഭാകര്‍ പറഞ്ഞു.

Exit mobile version