ബാലനായിരിക്കെ മുതലക്കുഞ്ഞുമായി വീട്ടിലെത്തും പക്ഷേ അമ്മ വഴക്ക് പറയും; വീണ്ടും ഓര്‍മ്മകളില്‍ മോഡി

ഇപ്പോള്‍ ഈ ഓര്‍മ്മകള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലെയും ചര്‍ച്ചാ വിഷയം.

ന്യൂഡല്‍ഹി: വീണ്ടും പഴയ ഓര്‍മ്മകളിലേയ്ക്ക് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡിസ്‌കവറി ചാനലിന്റെ മാന്‍ വേഴ്സസ് വൈല്‍ഡ് പരിപാടിയില്‍ അവതാരകന്‍ ബ്രയര്‍ ഗ്രില്‍സിനൊപ്പമുള്ള യാത്രാവേളയിലാണ് മോഡി തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്. ഇപ്പോള്‍ ഈ ഓര്‍മ്മകള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലെയും ചര്‍ച്ചാ വിഷയം. കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തിയ ഓര്‍മ്മകളാണ് അദ്ദേഹം പങ്കുവെച്ചത്.

ഇതിനു മുന്‍പും സാഹസികത നിറഞ്ഞ കുട്ടിക്കാലം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് അടുത്ത ഓര്‍മ്മ എത്തുന്നത്. മുതലക്കുഞ്ഞിന്റെ കഥയെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴാണ് മോഡി ആ അനുഭവം പങ്കുവെച്ചത്. ‘ബാലനായിരിക്കെ കുളിക്കാനായി തടാകത്തില്‍ പോയപ്പോഴായിരുന്നു അത്. തടാക തീരത്ത് നിന്ന് കിട്ടിയ മുതലക്കുഞ്ഞുമായി ഞാന്‍ വീട്ടിലെത്തി. അപ്പോള്‍ എന്റെ അമ്മ എന്നോട് ഞാന്‍ ചെയ്തത് ശരിയല്ല എന്ന് പറയുകയും തിരിച്ച് എടുത്തിടത്ത് കൊണ്ടുവിടാനും പറഞ്ഞു. ഞാന്‍ അത് അനുസരിച്ചു’ മോഡി പറയുന്നു.

പരിപാടിയില്‍ മോഡി പറഞ്ഞ പ്രധാന കാര്യങ്ങള്‍ ഇങ്ങനെ;

ശൈത്യകാലത്ത് മഞ്ഞുതുള്ളികള്‍ ഉപ്പിന്റെ പാളി തീര്‍ക്കും. കുട്ടിക്കാലത്ത് അത് ശേഖരിച്ച് വീട്ടിലെത്തിക്കുമായിരുന്നു. സോപ്പുപൊടി പോലെ അത് ഉപയോഗിച്ചാണ് ഞാന്‍ തുണി അലക്കിയിരുന്നത്. അത് വെള്ളത്തില്‍ ചേര്‍ത്ത് കുളിക്കാനും ഉപയോഗിച്ചിരുന്നു. 17, 18 വയസ്സുള്ളപ്പോഴാണ് ഞാന്‍ ലോകത്തെ മനസ്സിലാക്കാനായി വീട് വിട്ടിറങ്ങിയത്. പ്രകൃതി സ്നേഹിയായിരുന്നതിനാല്‍ ഹിമാലയത്തിലേക്ക് പോകാന്‍ തീരുമാനിച്ചത്. അതാണ് എന്നെ ഇപ്പോഴും നയിക്കുന്നത്.

പുറത്തുനിന്നുള്ള ഒരാള്‍ക്ക് എന്റെ ഇന്ത്യയെ ശുദ്ധീകരിക്കാനാകില്ല. ഇന്ത്യയിലെ ജനങ്ങള്‍ തന്നെ ഇന്ത്യയെ ശുദ്ധീകരിക്കും. വ്യക്തി ശുചിത്വമാണ് ഇന്ത്യക്കാരുടെ സംസ്‌കാരം. ഇസ്തിരിപ്പെട്ടിയുണ്ടായിരുന്നില്ല വീട്ടില്‍. പകരം കല്‍ക്കരി ചെമ്പുപാത്രത്തില്‍ കത്തിച്ചാണ് സ്‌കൂള്‍ പഠനകാലത്ത് തുണിതേച്ചിരുന്നത്. 18 വര്‍ഷക്കാലത്തിനിടെ തന്റെ ആദ്യ അവധിക്കാലമാണ് ഇത്. ശുഭകാര്യങ്ങള്‍ ചിന്തിക്കുന്നു അതിനാല്‍ തന്നെ ഒരിക്കലും നിരാശ തോന്നാറില്ല. ഭയം എന്താണെന്ന് താന്‍ അറിഞ്ഞിട്ടില്ല. അത് എന്താണെന്ന് വിശദീകരിക്കാനോ അത് നേരിടുന്നത് എങ്ങനെ എന്നുപോലും പറഞ്ഞുകൊടുക്കാനും തനിക്കറിയില്ല. പ്രകൃതിയുമായി ഇണങ്ങി ജീവിച്ചാല്‍ ഭയക്കേണ്ടതില്ല. എന്നാല്‍ പ്രകൃതിക്കെതിരായി പ്രവര്‍ത്തിച്ചാല്‍ അത് അപകടകരമാകും

Exit mobile version