രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷക്കും വേണ്ടി സര്‍ക്കാരിനൊപ്പം ഒരുമിച്ച് നില്‍ക്കും; ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി; രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷക്കും വേണ്ടി ഗവണ്‍മെന്റിനൊപ്പവും സുരക്ഷാ സൈന്യത്തിനൊപ്പവും ഒരുമിച്ച് നില്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

രാജ്യത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും വേണ്ടി ഗവണ്‍മെന്റിനും സുരക്ഷാ സൈന്യത്തിനും ഒപ്പം ഒരുമിച്ച് നില്‍ക്കും. അത് കാശ്മീരാണെങ്കിലും ഇന്ത്യയുടെ മറ്റ് ഏത് സംസ്ഥാനത്തിലാണെങ്കിലും, ഭീകരക്ക് എതിരായുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം രാവിലെ 11 മണി മുതല്‍ പാര്‍ലമെന്റ് ലൈബ്രറി മന്ദിരത്തിലാണ് തുടങ്ങിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ, എന്‍സിപി നേതാവ് ശരദ് പവാര്‍, സുദീപ് ബന്ദോപാധ്യായ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയന്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, കേന്ദ്രമന്ത്രിയും എല്‍ജെപി നേതാവുമായ രാം വിലാസ് പസ്വാന്‍, പാര്‍ലമെന്ററി കാര്യമന്ത്രി നരേന്ദ്രസിംഗ് തോമര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

Exit mobile version