വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറി; വീട്ടുകാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ബിജെപി പ്രാദേശിക നേതാവിന്റെ മകളെ തട്ടിക്കൊണ്ടുപോയി! സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

ബിജെപി നേതാവായ സുപ്രഭാത് ഭട്യബയലിന്റെ ഇരുപത്തിരണ്ടുകാരിയായ മകളെയാണ് സംഘം തട്ടിക്കൊണ്ടുപോയത്.

കൊല്‍ക്കത്ത: ബിജെപി പ്രാദേശിക നേതാവിന്റെ മകളെ ഒരു സംഘം ആളുകള്‍ തട്ടികൊണ്ടുപോയി. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച ശേഷം വീട്ടുകാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയ ശേഷമാണ് തട്ടികൊണ്ടുപോയത്. പശ്ചിമ ബംഗാളിലെ ബീര്‍ഭം ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

ബിജെപി നേതാവായ സുപ്രഭാത് ഭട്യബയലിന്റെ ഇരുപത്തിരണ്ടുകാരിയായ മകളെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു. അഞ്ചംഗ സംഘമാണ് വീട് കയറി അക്രമം നടത്തിയത്. സംഭവ സമയത്ത് ഭട്യബയല്‍ വീട്ടില്‍ ഇല്ലായിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം ആക്രമിസംഘം പെണ്‍കുട്ടിയെ തോക്ക് ചൂണ്ടി കാറില്‍ കയറ്റിക്കൊണ്ട് പോവുകയായിരുന്നുവെന്നും സുജിത്ത് പറഞ്ഞു.

അഞ്ചുമാസം മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ആളാണ് സുപ്രഭാത് ഭട്യബയല്‍. അതേസമയം സംഭവം രാഷ്ട്രീയപ്രേരിതമല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ അക്രമികളെ എത്രയും വേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നാട്ടുകാര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Exit mobile version