ഡല്‍ഹി തീപിടുത്തം; കാണാതായ മൂന്ന് മലയാളികളും മരിച്ചുവെന്ന് സ്ഥിരീകരണം

ന്യൂഡല്‍ഹി:ഡല്‍ഹി കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിനിടെ കാണാതായ മൂന്ന് മലയാളികളും മരിച്ചതായി സ്ഥിരീകരണം. നളിനാക്ഷിയമ്മ, മകന്‍ വിദ്യാസാഗര്‍, മകള്‍ ജയശ്രീ എന്നിവരാണ് മരിച്ചത്. കേരളത്തില്‍ നിന്നുള്ള 13 അംഗ സംഘമായിരുന്നു വിവാഹത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയത്. 10 പേരെ രക്ഷപ്പെടുത്തി. ചേരാനെല്ലൂര്‍ സ്വദേശികളാണ് മരിച്ചവര്‍.

ആകെ 17 പേരാണ് അപകടത്തില്‍ മരിച്ചത്. ഇവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് കൂടുതല്‍ മരണവും സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. രണ്ട് പേര്‍ തീ പടരുന്നത് കണ്ട് ടെറസില്‍നിന്ന് എടുത്ത് ചാടിയത് മരണ കാരണമായി. അപകടത്തില്‍ അറുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.

പുലര്‍ച്ചെ 4.30 ഓടെയാണ് ഹോട്ടലില്‍ തീ പടര്‍ന്നത്. 26 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഞ്ച് നില കെട്ടിടത്തിലെ 48 മുറികളില്‍ 40 മുറികളിലും താമസക്കാര്‍ ഉണ്ടായിരുന്നു. തീ പടരുമ്പോാള്‍ താമസക്കാര്‍ ഉറക്കമായിരുന്നു. തീ പടര്‍ന്നത് പുലര്‍ച്ചയായിരുന്നതിനാല്‍ അപകടത്തിന്റെ തോത് കൂടാന്‍ കാരണമായെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version