ചരിത്ര പ്രസിദ്ധമായ പാമ്പന്‍ പാലം ഇനി ഓര്‍മ്മ; കപ്പല്‍ പോകുമ്പോള്‍ ഇനി മധ്യഭാഗം ഉയര്‍ന്ന് വഴിയൊരുക്കും, ഓട്ടോമാറ്റിക് ആയി!

നൂറ്റിനാല് വര്‍ഷം പഴക്കമുണ്ട് ഈ പാലത്തിന്.

ചെന്നൈ: തമിഴ്‌നാട് രാമേശ്വരത്തെ ചരിത്ര പ്രസിദ്ധമായ പാമ്പന്‍ പാലും ഓര്‍മ്മയാകുന്നു. മോഡി പിടിച്ച് ചരിത്രത്തില്‍ ഇടംപിടിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ പാലം. പുതിയ പാലം നിര്‍മ്മിക്കുന്നതിനായി മണ്ണ് പരിശോധന ആരംഭിച്ചു കഴിഞ്ഞു. പാലത്തിന്റെ മധ്യഭാഗം പൂര്‍ണ്ണമായും ഉയര്‍ത്തിക്കൊണ്ടാണ് കപ്പലുകള്‍ക്ക് കടന്നു പോകുന്നതിനുള്ള വഴിയൊരുക്കുന്നത്.

നൂറ്റിനാല് വര്‍ഷം പഴക്കമുണ്ട് ഈ പാലത്തിന്. ചരക്കുനീക്കത്തിനായി ചെറു കപ്പലുകള്‍ക്ക് കടന്നുപോകാന്‍ മധ്യഭാഗത്ത് നിന്ന് ഇരുവശങ്ങളിലേക്ക് ഉയര്‍ത്തുകയും പിന്നീട് ട്രെയിന്‍ പോകുന്നതിനായി സാധാരണ നിലയിലാക്കുകയും ചെയ്യുകയാണ് പതിവ്. രാജ്യത്തെ എന്‍ജിനീയറിങ് വിസ്മയങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. എന്നാല്‍ പുതിയ പാലം വരുന്നതോടെ ചരിത്രപ്രസിദ്ധമായ പാമ്പന്‍പാലവും ഈ എന്‍ജിനീയറിങ് വിസ്മയവുമെല്ലാം ഓര്‍മ്മയാകും.

ഇനി വരാന്‍ പോകുന്ന പാലം കപ്പലുകള്‍ക്ക് കടന്നുപോകാന്‍ പാലത്തിന്റെ മധ്യഭാഗം അപ്പാടെ ഉയര്‍ത്തുന്ന ഓട്ടോമാറ്റിക് ലിഫ്റ്റിങ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇരുന്നൂറ്റി അന്‍പത് കോടി ചെലവില്‍ നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. നേരത്തെ പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് പാലത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്നത് പുതുക്കിപ്പണിതത്. രാമേശ്വരത്ത് നിന്ന് ധനുഷ്‌കോടിയിലേക്ക് പുതിയ റെയില്‍ പാതയും നിര്‍മ്മിക്കുന്നുണ്ട്.

Exit mobile version