റിപ്പബ്ലിക് ദിനത്തില്‍ ‘വന്ദേ മാതരം’ വിളിക്കാന്‍ വിസമ്മതിച്ചു, മുസ്ലീം മത വിശ്വാസിയായ അധ്യാപകനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു; ഇത്തരത്തില്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും; വിദ്യാഭ്യാസ മന്ത്രി കെഎന്‍ പ്രസാദ് വര്‍മ്മ

പാറ്റ്‌ന: റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ‘വന്ദേ മാതരം’ വിളിക്കാന്‍ വിസമ്മതിച്ച അധ്യാപകന്റെ നടപടിയില്‍ വിമര്‍ശനവുമായി ബിഹാര്‍ വിദ്യാഭ്യാസമന്ത്രി കെഎന്‍ പ്രസാദ് വര്‍മ്മ രംഗത്ത്. എന്നാല്‍ നേരത്തെ അധ്യാപകന് മര്‍ദ്ദനം ഏറ്റിരുന്നു. കൈതാര്‍ ജില്ലയിലെ ഒരു പ്രൈമറി സ്‌കൂളില്‍ അധ്യാപകനാണ് ഹുസൈന്‍. പ്രദേശവാസികള്‍ അധ്യാപകനെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം പ്രചരിക്കുന്നുണ്ട്.

താന്‍ അല്ലാഹുവിലാണ് വിശ്വസിക്കുന്നത്. വന്ദേ മാതരം തങ്ങളുടെ വിശ്വാസത്തിന് എതിരാണ്. വന്ദേ മാതരം ഭാരത മാതാവിനുള്ള സ്തുതിയാണ്. അത് തങ്ങളുടെ വിശ്വാസമല്ല- ഹുസൈന്‍ പറഞ്ഞിരുന്നു. വന്ദേ മാതരം നിര്‍ബന്ധമാണെന്ന് ഭരണഘടനയില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. തനിക്കു ജീവന്‍ തന്നെ നഷ്ടപ്പെടുമായിരുന്നുവെന്നും തനിക്കെതിരെ നടന്ന ആക്രമണത്തെ കുറിച്ച് ഹുസൈന്‍ പിന്നീട് പ്രതികരിച്ചു.

അധ്യാപകന്റെ വിവാദ പരാമര്‍ശം വൈറലായതോടെ ആണ് വിദ്യാഭ്യാസ മന്ത്രി തന്നെ മുന്നറിയിപ്പും നടപടിയും എടുത്തത്. മാത്രമല്ല ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ദേശീയ ഗീതത്തെ അപമാനിക്കുന്നത് മാപ്പര്‍ഹിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഒരു പരാതിയും തനിക്ക് കിട്ടിയിട്ടില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ദിനേശ് ചന്ദ്രദേവ് പറഞ്ഞു. വിവരം ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

വന്ദേ മാതരം ആലപിക്കുന്നതിനെ ചൊല്ലി നേരത്തേയും വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സംസ്‌കൃതത്തിലുള്ള ഈ ഗീതം ഹിന്ദു ദേവതയായ ദുര്‍ഗയെ പ്രകീര്‍ത്തിക്കുന്നതാണെന്നും അത് ആലപിക്കുന്നത് ഇസ്ലാം മത വിശ്വാസത്തിന് വിരുദ്ധമാണെന്നുമാണ് ചില വിശ്വാസികള്‍ കരുതുന്നത്

Exit mobile version