ഡ്രൈവറുടെ ഭാര്യയെ സ്വന്തമാക്കണം; ഉയര്‍ന്ന അളവില്‍ വേദന സംഹാരി കുത്തിവെച്ച് ഡ്രൈവറെ കഴുത്തറുത്ത് കൊലപ്പെടുത്തി, ശേഷം മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ചു! 58കാരനായ ഡോക്ടറുടെ കൊടുംക്രൂരതയില്‍ ഞെട്ടി സമീപവാസികള്‍

ശരീര ഭാഗങ്ങള്‍ ആസിഡ് നിറച്ച ഡ്രമ്മിലേക്ക് ഇട്ടുകൊണ്ടിരിക്കുമ്പോഴാണ് ഡോക്ടര്‍ പിടിയിലായത്.

ഭോപ്പാല്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവന്ന ഡോക്ടറുടെ കൊടുംക്രൂരതയില്‍ പകച്ചിരിക്കുകയാണ് ഭോപ്പാല്‍ നഗരം. ഞെട്ടലോടെയാണ് നഗരം രാവിലെ കണ്‍തുറന്നത്. സ്വന്തം ഡ്രൈവറെ വെട്ടിനുറുക്കി കഷണങ്ങളാക്കി ആസിഡ് ലായനി നിറച്ച ഡ്രമ്മിലിട്ട് ലയിപ്പിക്കുകയാണ് ചെയ്തത്. ഹോഷംഗാബാദിലാണ് സംഭവം. ഡോക്ടര്‍ക്ക് ഡ്രൈവറുടെ ഭാര്യയുമായി അവിഹിതബന്ധമുണ്ടായിരുന്നു, ഇത് തുടരാന്‍ വേണ്ടിയാണ് ഡ്രൈവറെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

ശരീര ഭാഗങ്ങള്‍ ആസിഡ് നിറച്ച ഡ്രമ്മിലേക്ക് ഇട്ടുകൊണ്ടിരിക്കുമ്പോഴാണ് ഡോക്ടര്‍ പിടിയിലായത്. ഡോക്ടറുടെ നീക്കങ്ങളില്‍ അസ്വഭാവികത തോന്നിയ അയല്‍വാസിയാണ് പോലീസില്‍ വിവരമറിയിച്ചത്. ആനന്ദ് നഗറില്‍ താമസിക്കുന്ന ഡോക്ടര്‍ സുനില്‍ മന്ത്രി (58) ആണ് പിടിയിലായത്. തന്റെ ഡ്രൈവറായ ബിരേന്ദ്രയെന്ന ബിരു പച്ചൗരി (30) കൊലപ്പെടുത്തിയത് താനാണെന്ന് ഡോക്ടര്‍ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞു.

വിഭാര്യനായ, ഇതാര്‍സിയിലെ സിവില്‍ ആശുപത്രിയില്‍ ജോലി നോക്കുന്ന സുനില്‍ ആനന്ദ് നഗറിലെ ഇരുനില വീട്ടില്‍ ഏകാന്തവാസം നയിച്ച് വരികയായിരുന്നു. ഇയാളുടെ ഭാര്യ 2017 ഏപ്രിലിലാണ് മരിച്ചത്. ഇയാളുടെ 26 വയസുള്ള മകനും 23 കാരിയായ മകളും ഉണ്ട്. ഡോക്ടറുടെ അന്തരിച്ച ഭാര്യയും ബിരുവിന്റെ ഭാര്യയും ഡോക്ടറുടെ ആനന്ദ് നഗറിലെ വീട്ടില്‍ 2010 മുതല്‍ ഒരു ബുട്ടീക് നടത്തി വരികയായിരുന്നു. ഭാര്യയുടെ മരണ ശേഷം ബിരു ഒറ്റയ്ക്ക് ബുട്ടീക് പ്രവര്‍ത്തിപ്പിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഡോക്ടറുമായി അവിഹിത ബന്ധം ഉടലെടുത്തത്.

ഇവരുടെ ബന്ധത്തില്‍ സംശയം തോന്നിയ ബിരു ഇക്കാര്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബിരുവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. ജോലിക്ക് ശേഷം വൈകുന്നേരം മടങ്ങിയെത്തിയ ബിരു പല്ലുവേദനയുമായി ഡോക്ടറെ സമീപിച്ചു. ഉയര്‍ന്ന അളവില്‍ വേദന സംഹാരി ഇന്‍ജക്ഷന്‍ നല്‍കിയതിനെത്തുടര്‍ന്ന് മയക്കത്തിലായ ബിരുവിനെ ഡോക്ടര്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ശരീരം വാളുപയോഗിച്ച് കഷണങ്ങളാക്കി. തുടര്‍ന്ന് ശരീരം പൂര്‍ണമായും ലയിപ്പിച്ച് തെളിവ് നശിപ്പിക്കാന്‍ ആസിഡ് കുപ്പികളും ഡോക്ടര്‍ നേരത്തെ സംഘടിപ്പിച്ചിരുന്നു.

എന്നാല്‍ തിങ്കളാഴ്ച രാത്രിയില്‍ ഡോക്ടറുടെ നീക്കങ്ങളില്‍ സംശയം തോന്നിയ അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ ആദ്യത്തെ നിലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ആസിഡില്‍ ഇട്ടിരിക്കുന്ന ശരീര ഭാഗങ്ങളും കണ്ടെത്തി.

Exit mobile version