വീഡിയോകോണ്‍ വായ്പ തട്ടിപ്പ് കേസ്: ചന്ദ കൊച്ചാറിനെതിരെ സിബിഐ കേസ്

ഗ്രൂപ്പിന്റെ മുംബൈ, ഔറംഗബാദിലെ ഓഫീസുകളിലും നുപവര്‍ റിന്യൂവബിള്‍സ് കമ്പനിയുടെ മുംബൈ ഓഫീസിലും സിബിഐ റെയ്ഡ് നടത്തി

ന്യൂഡല്‍ഹി: വീഡിയോകോണ്‍ വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബാങ്ക് മേധാവിയായിരിക്കെ കൊച്ചാര്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് വഴിവിട്ട് 3,250 കോടി രൂപയുടെ വായ്പ നല്‍കിയെന്നാണ് കേസ്. ഗ്രൂപ്പിന്റെ മുംബൈ, ഔറംഗബാദിലെ ഓഫീസുകളിലും നുപവര്‍ റിന്യൂവബിള്‍സ് കമ്പനിയുടെ മുംബൈ ഓഫീസിലും സിബിഐ റെയ്ഡ് നടത്തി.

ഐസിഐസിഐ മുന്‍ മേധാവി ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പ് മേധാവി വേണുഗോപാല്‍ ദൂത് എന്നിവര്‍ എതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കൊച്ചാര്‍ 3250കോടി രൂപ അനുവദിച്ചത് ബാങ്കിന്റെ ചട്ടങ്ങള്‍ക്ക് ക്രമവിരുദ്ധമാണെന്നും ഭര്‍ത്താവുമായി ചേര്‍ന്നുള്ള ഇടപാടാണ് വായ്പക്ക് പിന്നിലെന്നും ആരോപണം ഉയര്‍ന്നിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ കൊച്ചാര്‍ രാജിവെച്ചിരുന്നു.

2008 ഡിസംബറില്‍ ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും വീഡിയോകോണ്‍ ഗ്രൂപ്പ് മേധാവി വേണുഗോപാല്‍ ദൂതും ചേര്‍ന്ന് ‘നുപവര്‍ റിന്യൂവബിള്‍സ്’ എന്ന പേരില്‍ പാരമ്പര്യേതര ഊര്‍ജ കമ്പനിയുണ്ടാക്കി. ഇതില്‍ ഇരുകൂട്ടര്‍ക്കും തുല്യപങ്കാളിത്തമായിരുന്നു.2012-ല്‍ ഇരുപതോളം ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വീഡിയോകോണ്‍ 40,000 കോടി രൂപയുടെ കടമെടുത്തു. ഇതില്‍ 3,250 കോടി രൂപ നല്‍കിയത് ഐസിഐസിഐ ബാങ്കായിരുന്നു.

ആറു മാസങ്ങള്‍ക്കു ശേഷം നുപവര്‍ റിന്യൂവബിള്‍സില്‍ ദീപക് കൊച്ചാറിന് ഭൂരിപക്ഷം ഓഹരികളായി. ഈ ഇടപാടാണ് സിബിഐ അന്വേഷണ വിധേയമാക്കിയത്. പത്തുമാസത്തെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Exit mobile version