മദ്യത്തിന് സെസ് ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍; ലക്ഷ്യം പശു സംരക്ഷണം

പശുക്കള്‍ക്കായി പ്രത്യേക ഷെല്‍ട്ടര്‍ ഹോമുകള്‍, പുല്‍മൈതാനങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനും മറ്റ് സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമാണ് സര്‍ക്കാര്‍ മദ്യത്തിന് സെസ് ഏര്‍പ്പെടുത്തുന്നത്

ലക്‌നൗ: പശു സംരക്ഷണത്തിനായി മദ്യത്തിന് പ്രത്യേക സെസ് ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പശുക്കള്‍ക്കായി പ്രത്യേക ഷെല്‍ട്ടര്‍ ഹോമുകള്‍, പുല്‍മൈതാനങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനും മറ്റ് സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമാണ് സര്‍ക്കാര്‍ മദ്യത്തിന് സെസ് ഏര്‍പ്പെടുത്തുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

മദ്യത്തിന് സെസ് ഏര്‍പ്പെടുത്തുന്നതോടെ 155 കോടി രൂപ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഉത്തര്‍പ്രദേശ് മന്ത്രി ശ്രീകാന്ത് ശര്‍മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിനാണ് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തുന്നത്. ഇതോടെ ഒരു കുപ്പി മദ്യത്തിന് പത്ത് രൂപ വരെയാണ് വര്‍ധവ് ഉണ്ടാവുക.

ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കാന്‍ ജനുവരി മൂന്നിനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ മദ്യത്തിന് സെസ് ഏര്‍പ്പെടുത്തുന്നത്.

Exit mobile version