ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഉത്തര്‍പ്രദേശില്‍ ആശങ്കകളില്ലെന്ന് കേന്ദ്രമന്ത്രി

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ ബി.ജെ.പി 74 സീറ്റുകളില്‍ വിജയിക്കുമെന്ന് നദ്ദ പറയുന്നു

ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പിയും സഖ്യത്തെക്കുറിച്ച് ആകുലതകളില്ലെന്ന് കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചുമതലക്കാരനുമായ ജെ.പി നദ്ദ. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ ബി.ജെ.പി 74 സീറ്റുകളില്‍ വിജയിക്കുമെന്ന് നദ്ദ പറയുന്നു. മൊത്തം 80 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.

സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലക്കാരനായി നിയമിതനായ ശേഷം ലക്‌നോവിലെത്തിയ അദ്ദേഹം മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം സംസ്ഥാനത്ത് സ്വന്തമാക്കുമെന്ന് നദ്ദ അവകാശപ്പെട്ടു. കഴിഞ്ഞ തവണ ബി.ജെ.പി 71 സീറ്റുകളാണ് നേടിയത്. സഖ്യകക്ഷിയായ അപ്നാ ദളിന് രണ്ടു സീറ്റുകളും ലഭിച്ചിരുന്നു.

ഇത്തവണ, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ഒരു സീറ്റ് അധികം ബി.ജെ.പി നേടുമെന്ന് നദ്ദ പറഞ്ഞു. റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന പ്രകടനമായിരിക്കും ഇത്തവണ യു.പിയില്‍ ബി.ജെ.പി കാഴ്ച വെക്കുകയെന്നും നദ്ദ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ജനങ്ങളുടെ സ്‌നേഹം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version