ഗൗരി ലങ്കേഷ് കൊലക്കേസ്: പ്രതികളെ മുംബൈ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്

അമോല്‍ കലേ, അമിത് ബാദി, ഗണേഷ് മിസ്‌ക്കിന്‍ എന്നിവരെയാണ് മുംബൈ ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

മുംബൈ: ഗൗരി ലങ്കേഷ് കൊലപാതക കേസിലെ 3 പ്രതികളെ ബംഗളൂരു ജയിലില്‍ നിന്നും മുംബൈ ആര്‍ദര്‍റോഡ് ജയിലിലേക്ക് മാറ്റണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവ്. അമോല്‍ കലേ, അമിത് ബാദി, ഗണേഷ് മിസ്‌ക്കിന്‍ എന്നിവരെയാണ് മുംബൈ ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ആയുധക്കേസ് വിചാരണയ്ക്കായ് മഹാരാഷ്ട്ര എടിഎസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

മുംബൈയിലെ നളസോപ്പാറയില്‍ ആയുധങ്ങള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇവരെ മൂന്ന് പേരെയും 2018 ഒക്ടോബറില്‍ എടിഎസ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ആറ് ദിവസം കസ്റ്റഡിയില്‍ വച്ച ശേഷം മുംബൈ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. പിന്നീട് സെഷന്‍സ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കും മാറ്റി.

ആയുധക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എടിഎസിന് ആറു ദിവസത്തെ പോലീസ് റിമാന്‍ഡ് മതിയാകുന്നില്ലെന്ന് പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ രാജ താകറെ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് ഭട്ട്ക്കര്‍ മൂന്ന് പേരെയും ബംഗളൂരുവിലെ സെന്‍ട്രല്‍ ജയിലില്‍ നിന്നും മാറ്റാന്‍ ആവശ്യപ്പെട്ടത്.

Exit mobile version