കര്‍ണാടകയില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു; ബിജെപിയിലേക്ക് പോകുമെന്ന് എച്ച് നാഗേഷ്

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്‍വലിച്ചു. എച്ച് നാഗേഷ്, ആര്‍ ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. പിന്തുണ പിന്‍വലിക്കുന്നതായി കാണിച്ചുള്ള കത്ത് ഇരു എംഎല്‍എമാരും ഗവര്‍ണര്‍ക്ക് കൈമാറി. മുലബാഗിലു, റാണെബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാരാണിവര്‍.

സഖ്യ സര്‍ക്കാരിന് നല്ലൊരു ഭരണം നടത്താന്‍ സാധിക്കുന്നില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് അതിന് സാധിക്കും. അതിനാലാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് എച്ച് നാഗേഷ് പറഞ്ഞു.

തത്കാലം ഇരുവരും പിന്തുണ പിന്‍വലിച്ചത് സര്‍ക്കാരിന് ഭീഷണിയാവില്ല. പതിമൂന്ന് എംഎല്‍എമാരെങ്കിലും ബിജെപിക്ക് ഒപ്പം എത്തിയാല്‍ മാത്രമേ കൂറുമാറ്റ നിരോധന നിയമം മറിടകന്ന് സര്‍ക്കാരുണ്ടാക്കാന് സാധിക്കുള്ളു. 224 അംഗം നിയമസഭയില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 104 സീറ്റുകളാണ് ബിജെപിക്കുള്ളത്. ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 14 എംഎല്‍എമാരുടെ കൂടി പിന്തുണ വേണം. കോണ്‍ഗ്രസിന് 79ഉം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ജെഡിഎസിന് 37 സീറ്റും ബിഎസ്പി, കെപിജെപി, സ്വതന്ത്രന് എന്നിവര്‍ക്ക് ഒന്നുവീതം സീറ്റുമാണുള്ളത്.

നേരത്തെ, കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടം നടത്തുന്നതായി കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് സ്വതന്ത്ര എംഎല്‍എമാരുടെ രാജി.

Exit mobile version