കോടതി വിചാരണ നേരിടാന്‍ തങ്ങള്‍ തയ്യാറാണ്, റാഫേല്‍ ഇടപാടില്‍ ജെപിസി അന്വേഷണം പോയിട്ട് വാര്‍ത്താസമ്മേളനം എങ്കിലും നടത്താന്‍ തയ്യാറാണോ? പ്രധാനമന്ത്രിയോട് ഉമര്‍ ഖാലിദ്

ഉമര്‍ ഖാലിദ്, കനയ്യ കുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞ ദിവസം ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ 2016ലെ സമരത്തില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ചോദ്യവുമായി വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ്.

കേസില്‍ കോടതി വിചാരണ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും റഫാല്‍ ഇടപാടില്‍ ജെപിസി അന്വേഷണം പോയിട്ട് വാര്‍ത്താസമ്മേളനം എങ്കിലും നടത്താന്‍ തയ്യാറാണോയെന്നും ഉമര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചോദിച്ചു.

റഫാല്‍ കരാറുമായി ബന്ധപ്പെട്ട് ജെപിസി അന്വേഷണത്തിന് പ്രധാനമന്ത്രി തയ്യാറാകണം, വിഷയത്തില്‍ വാര്‍ത്താസമ്മേളനത്തെ നേരിടാനെങ്കിലും പ്രധാനമന്ത്രി തയ്യാറാകണമെന്നും രാജ്യം അതറിയാന്‍ കാത്തിരിക്കുകയാണെന്നും ഉമര്‍ കുറിച്ചു..

ഉമര്‍ ഖാലിദ്, കനയ്യ കുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞ ദിവസം ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Exit mobile version