മീ ടൂ ക്യാംപെയ്ന്‍ ഇരകള്‍ക്ക് വേണ്ടിയുള്ളത്..! സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി അത് ദുരുപയോഗം ചെയ്യരുത്; മുംബൈ ഹൈക്കോടതി

സംവിധായകന്‍ വികാസ് ഭാല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഷാറുഖ് കതവാലയുടെ പരാമര്‍ശം

മുംബൈ: മീ ടൂ ക്യാംപെയ്ന്‍ ഇരകള്‍ക്ക് വേണ്ടിയുള്ളതാണെന്നും സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി ലൈംഗീകാരോപണ കഥകള്‍ കെട്ടിചമയ്ക്കരുതെന്നും മുംബൈ ഹൈക്കോടതി. സംവിധായകന്‍ വികാസ് ഭാല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഷാറുഖ് കതവാലയുടെ പരാമര്‍ശം. വികാസ് ഭാലിനെതിരെ സംവിധായകരായ അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്ട്വാനെ, മധു മണ്ഡേന തുടങ്ങിയവര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ അപവാദപ്രചരണങ്ങള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് വികാസ് ഭാല്‍ കോടതിയെ സമീപിക്കുകയായിരുന്നു. 2015ല്‍ തന്റെ സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിച്ചു എന്നായിരുന്നു ഭാലിനെതിരെയുള്ള പരാതി.

കശ്യപിനും മോട്ട്വാനെയ്ക്കുമെതിരെ മാനനഷ്ട കേസും തന്റെ പ്രതിഛായ കളങ്കപ്പെടുത്തിയതിന് 10 കോടി രുപ നഷ്ടപരിഹാരവും ഭാല്‍ ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ ആരോപണമുന്നയിച്ച സ്ത്രീയോടും കക്ഷി ചേരാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ച കോടതി ചേര്‍ന്നപ്പോള്‍ കക്ഷി ചേരാന്‍ താല്‍പര്യമില്ലെന്ന് യുവതി അഭിഭാഷകന്‍ മുഖേന അറിയിക്കുകയായിരുന്നു.

Exit mobile version