മധ്യപ്രദേശ് മുഖ്യമന്ത്രിയെ ‘കൊള്ളക്കാരനെന്ന്’ വിളിച്ച് അവഹേളിച്ച ഹെഡ്മാസ്റ്ററെ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു; സസ്‌പെന്‍ഷന്‍ പിന്‍വലിപ്പിച്ച് മുഖ്യമന്ത്രി

മധ്യപ്രദേശ്: തന്നെ കൊള്ളക്കാരന്‍ എന്ന് വിളിച്ച് അവഹേളിച്ച
ഹെഡ്മാസ്റ്ററുടെ സസ്‌പെന്‍ഷന്‍ പിന്‍വലിപ്പിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. ജബല്‍പൂര്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് മുഖ്യമന്ത്രിയെ അവഹേളിച്ച് വീഡിയോയിലൂടെ രംഗത്ത് വന്നിരുന്നത്.

മുകേഷ് തിവാരി എന്ന ഹെഡ്മാസ്റ്ററുടെ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ കണ്ട കോണ്‍ഗ്രസ് നേതാവാണ് പോലീസിന് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജബല്‍പൂര്‍ കളക്ടര്‍ ഛവി ഭരദ്വാജ് ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്തയറിഞ്ഞ മുഖ്യമന്ത്രി പിന്നീട് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവിടുകയായിരുന്നു. ‘ഞാന്‍ എപ്പോഴും ആവിഷ്‌ക്കാര സ്വതന്ത്രത്തിനകൂലമായിരുന്നു, അദ്ദേഹത്തിന്റെ പരാമര്‍ശം തീര്‍ച്ചയായും പെരുമാറ്റ ചട്ടങ്ങള്‍ക്കെതിരായിരുന്നു, അത് തന്നെയാണ് സസ്‌പെന്‍ഷനില്‍ കലാശിച്ചതും. അദ്ദേഹം ഒരുപാട് കഷ്ടപ്പാട് സഹിച്ചായിരിക്കും ഇന്നീ നിലയില്‍ എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ ആശ്രയിച്ചായിരിക്കും ജീവിക്കുന്നത്. അത് കൊണ്ട് തന്നെ സസ്‌പെന്‍ഷന്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കും’; മുഖ്യമന്ത്രി കമല്‍ നാഥ് പറഞ്ഞു.

നിയമപ്രകാരം അദ്ദേഹത്തിന്റെ സസ്‌പെന്‍ഷനെ ന്യായീകരിക്കാം, പക്ഷെ വ്യക്തിപരമായി സാധിക്കില്ല. എനിക്ക് അദ്ദേഹത്തോട് മാപ്പ് പറയണം, ഒരു അച്ചടക്ക നടപടിയും അദ്ദേഹത്തിനെതിരെയെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരു അധ്യാപകന്റെ ജോലി നല്ല വിദ്യാഭ്യാസം തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക എന്നതാണ്. ഭാവിയില്‍ അദ്ദേഹം തന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ ; മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ജബല്‍പൂര്‍ ജില്ലാ വകുപ്പിനോട് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായും കമല്‍നാഥ് പറഞ്ഞു.

Exit mobile version