എസ്പി- ബിഎസ്പി സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

നിലനില്‍പ്പിനായുള്ള ശ്രമമാണ് എസ്.പിയും ബി.എസ്.പിയും നടത്തുന്നത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു

2019 പൊതുതെരഞ്ഞെടുപ്പിലെ എസ്.പി- ബി.എസ്.പി സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ബി.എസ്.പി നേതാവ് മായാവതിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും നടത്തുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാകും പ്രഖ്യാപനം. നിലനില്‍പ്പിനായുള്ള ശ്രമമാണ് എസ്.പിയും ബി.എസ്.പിയും നടത്തുന്നത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

വര്‍ഷങ്ങളായുള്ള ഇരുപാര്‍ട്ടികളുടെയും ശത്രുതക്കാണ് സഖ്യം പ്രഖ്യാപിക്കുകയാണെങ്കില്‍ അന്ത്യമാകാന്‍ പോകുന്നത്. 2014 ഭൂരിപക്ഷം സീറ്റും നേടിയ ബി.ജെ.പിയെ ഏതുവിധേനയും തടയുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. ഒന്നിച്ച് നിന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഉപതെരഞ്ഞെടുപ്പില്‍ ഗോരഖ്പൂര്‍ അടക്കമുള്ള മൂന്ന് ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ മഹാസഖ്യത്തിന് കഴിഞ്ഞിരുന്നു. ഇതാണ് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.

ഇന്ന് ഉച്ചക്ക് ലക്‌നൌവില്‍ വിളിച്ച് ചേര്‍ക്കുന്ന മായാവതിയുടെയും അഖിലേഷിന്റെയും സംയുകത വാര്‍ത്താസമ്മേളനത്തില്‍ സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത. 37 വീതം സീറ്റുകളില്‍ എസ്.പിയും ബി.എസ്.പിയും മത്സരിക്കുമെന്നതാണ് നിലവിലെ തീരുമാനം. ഒഴിച്ചിട്ടിരിക്കുന്ന ആറ് സീറ്റില്‍ സഖ്യത്തിന് ഒപ്പം ചേരാനിടയുള്ള നിഷാദ് പാര്‍ട്ടിയും ആര്‍.എല്‍.ഡിയും മത്സരിച്ചേക്കും.

എന്നാല്‍ സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ് ഇനിയും തീരുമാനം എടുത്തിട്ടില്ലെങ്കിലും അമേഠിയിലും റായ്ബറേലിയിലും ബി.എസ്.പിയും എസ്.പിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. വലിയ സഖ്യം രൂപപ്പെടുത്തുന്നത് ബി.ജെ.പിയെ ഒന്നിപ്പിക്കാനേ ഉപകരിക്കൂ എന്ന കണക്ക് കൂട്ടല്‍ ഉള്ളതിനാല്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് മാറി നില്‍ക്കുമെന്ന വിലയിരുത്തലും വരുന്നുണ്ട്. നിലനില്‍പ്പിനായുള്ള ശ്രമമാണ് എസ്.പിയും ബി.എസ്.പിയും നടത്തുന്നത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ആളുകള്‍ സത്യം തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

മഹാസഖ്യത്തിന്റെ ഭാഗമാകുമെന്ന് ഇന്നലെ ആര്‍.എല്‍.ഡി നേതാവ് അജിത് സിങും പറഞ്ഞു. അതേസമയം കോണ്‍ഗ്രസുമായുള്ള സഖ്യം തീരുമാനിക്കുന്നത് മായാവതിയും അഖിലേഷുമാണെന്നും അജിത്ത് സിങ് വ്യക്തമാക്കി.

Exit mobile version