മായാവതിയും അഖിലേഷ് യാദവും കൈകോര്‍ക്കുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

സഖ്യ പ്രഖ്യാപനം നാളെ സംയുക്തമായി തന്നെ മായാവതിയും അഖിലേഷ് യാദവും പ്രസ് കോണ്‍ഫറന്‍സിലൂടെ നടത്തും

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യമായി മല്‍സരിക്കാന്‍ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സഖ്യ പ്രഖ്യാപനം നാളെ സംയുക്തമായി തന്നെ മായാവതിയും അഖിലേഷ് യാദവും പ്രസ് കോണ്‍ഫറന്‍സിലൂടെ നടത്തും.

സമാജ് വാദി പാര്‍ട്ടി ദേശീയ സെക്രട്ടറി രാജേന്ദ്ര ചൗധരിയും ബി.എസ്.പി വക്താവ് സതീഷ് ചന്ദ്ര മിശ്രയുമാണ് പ്രസ്താവനയിലൂടെ നാളെത്തെ സംയുക്ത പ്രസ് കോണ്‍ഫറസിനെ ക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ആദ്യമായി സഖ്യ സാധ്യതയെ ക്കുറിച്ച് ഇരു പാര്‍ട്ടികളും സംസാരിച്ചത്. കഴിഞ്ഞ മൂന്ന് ലോക്‌സഭാ ഉപ തെരഞ്ഞെടുപ്പുകളിലും സംസ്ഥാന അസംബ്ലി ഉപ തെരഞ്ഞെടുപ്പിലും ഈ സഖ്യസാധ്യത പരീക്ഷിക്കുകയും ചെയ്തു. ബി.ജെ.പിക്ക് എല്ലാ സീറ്റുകളും സഖ്യത്തിലൂടെ നഷ്ടപ്പെടുകയും ചെയ്തു. എസ്.പി, ബി.എസ്.പി സഖ്യം ബി.ജെ.പിക്കെതിരെ വലിയ പ്രതിപക്ഷമായതോടെ 2014ല്‍ 71 ലോക് സഭാ സീറ്റുകളാണ് ഇരുവര്‍ക്കും നേടി കൊടുത്തത്.

ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റ് വിഭജനത്തെ ക്കുറിച്ച് ഡല്‍ഹിയില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. 78 ലോക്‌സഭാ സീറ്റുകള്‍ തുല്യമായി വീതിക്കുമെന്നും അമേതിയിലും റായ് ബറേലിയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നുമാണ് ഒടുവിലെ തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും യഥാ ക്രമം മല്‍സരിക്കുന്ന മണ്ഡലങ്ങളാണ് അമേതിയും റായ് ബറേലിയും. കോണ്‍ഗ്രസിനെ സഖ്യത്തിന്റെ ഭാഗമാക്കിയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയായതിനാല്‍ തന്നെ വലിയ വിട്ടുവീഴ്ച്ച തന്നെ വേണ്ടി വരും എന്നതിനാലാണിത്.

അതെ സമയം, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യു.പി തെരഞ്ഞെടുപ്പ് വിധി ജനങ്ങളെ ആശ്ചര്യപ്പെടുത്തുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി യു.പിയില്‍ ശക്തമാണെന്നും രാഹുല്‍ പറഞ്ഞു.

Exit mobile version