സീറ്റ് വിഭജനത്തില്‍ അനീതി: കേന്ദ്രമന്ത്രി പശുപതി കുമാര്‍ പരസ് രാജിവച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കേന്ദ്രമന്ത്രി പശുപതി കുമാര്‍ പരസ് നരേന്ദ്ര മോഡി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (ആര്‍എല്‍ജെപി) നേതാവാണ് പശുപതി കുമാര്‍ പരസ്. ബിഹാറില്‍ ചിരാഗ് പസ്വാന്റെ എല്‍ജെപിയുമായി ബിജെപി സീറ്റ് ധാരണയിലെത്തിയതില്‍ പ്രതിഷേധിച്ചാണ് പശുപതി പരസ് രാജി പ്രഖ്യാപിച്ചത്. തന്നോടും പാര്‍ട്ടിയോടും അനീതികാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

‘ബിഹാറില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 40 സ്ഥാനാര്‍ഥികളെ കഴിഞ്ഞദിവസം എന്‍ഡിഎ പ്രഖ്യാപിച്ചു. എന്റെ പാര്‍ട്ടിക്ക് അഞ്ച് എംപിമാരുണ്ടായിരുന്നു. ഞാന്‍ വളരെ ആത്മാര്‍ഥതയോടെയാണ് പ്രവര്‍ത്തിച്ചത്. എന്നോടും എന്റെ പാര്‍ട്ടിയോടും അനീതി കാണിച്ചു. മോഡി വലിയ നേതാവാണ്. പക്ഷേ, എന്റെ പാര്‍ട്ടിയോട് അനീതി കാണിച്ചു’, രാജി അറിയിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ പശുപതി പരസ് പറഞ്ഞു.

ബിഹാറില്‍ ബിജെപി 17 സീറ്റിലും ജെഡിയു. 16 സീറ്റിലും ചിരാഗ് പസ്വാന്റെ എല്‍ജെപി അഞ്ചുസീറ്റിലും മത്സരിക്കാനാണ് ധാരണ. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും ഉപേന്ദ്രകുശ്വാഹയുടെ രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടിയും ഓരോ സീറ്റില്‍ വീതം മത്സരിക്കും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലോക്ജനശക്തി പാര്‍ട്ടിക്ക് നല്‍കിയ ആറു സീറ്റിലും വിജയിച്ചിരുന്നു. രാം വിലാസ് പസ്വാന്റെ മരണത്തിന് പിന്നാലെയാണ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അഞ്ച് എംപിമാരും പശുപതി പരസിനൊപ്പം നില്‍ക്കുകയായിരുന്നു.

Exit mobile version