4 വയസുകാരനെ കൊന്നത് ശ്വാസം മുട്ടിച്ച്, ശേഷം അമ്മ സുചനയും ആത്മഹത്യക്ക് ശ്രമിച്ചു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൈഞരമ്പ് മുറിച്ചാണ് സുചന സേഥ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ബംഗളൂരു: 4 വയസ്സുകാരനായ മകനെ കൊന്ന് ബാഗിലാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകനെ കൊന്നതിന് ശേഷം അമ്മ സുചനയും ആത്മഹത്യക്ക് ശ്രമിച്ചതായി പോലീസ് പറഞ്ഞു. കൈഞരമ്പ് മുറിച്ചാണ് സുചന സേഥ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഗോവയില്‍ ഇവര്‍ താമസിച്ചിരുന്ന സര്‍വീസ് അപ്പാര്‍ട്ട്‌മെന്റിലെ കിടക്കയിലെ പുതപ്പിലുള്ളത് ഇവരുടെ രക്തക്കറയാണെന്നും കൈയില്‍ മുറിവുകള്‍ ഉണ്ടെന്നും മകന്‍ മരിച്ച ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന് സുചന മൊഴി നല്‍കിയെന്നും പോലീസ് പറയുന്നു.

അപ്പാര്‍ട്ട്‌മെന്റിലെ കിടക്കയിലെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് മകനെ കൊന്നതെന്ന് സുചന പോലീസിനോട് സമ്മതിച്ചു. ശ്വാസം മുട്ടിയാണ് മരണമെന്ന് കുട്ടിയുടെ ഓട്ടോപ്‌സി റിപ്പോര്‍ട്ടിലുമുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു സുചന. ഇവരുടെ വിവാഹമോചനക്കേസ് അതിന്റെ അന്തിമഘട്ടത്തിലാണ്. അതേസമയം കുട്ടിയെ കൊല്ലാനുദ്ദേശിച്ചിരുന്നില്ലെന്നാണ് സുചനയുടെ മൊഴി.

ALSO READ പ്രധാനമന്ത്രി 2 ദിവസത്തേക്ക് കേരളത്തില്‍, കൊച്ചിയില്‍ റോഡ് ഷോ; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും

പെട്ടെന്നുള്ള ദേഷ്യത്തിലാണ് കുട്ടിയുടെ മുഖത്ത് തലയിണ വച്ച് അമര്‍ത്തിയത്. കുട്ടി മരിച്ചെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരിഭ്രാന്തയായി, അപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് സുചനയുടെ മൊഴി. ഭര്‍ത്താവും കുടുംബവും കുഞ്ഞിനെ കാണാനെത്തുന്നത് ഒഴിവാക്കാനാണ് ഗോവയ്ക്ക് പോയതെന്നും സുചന പറഞ്ഞു.

Exit mobile version