ക്ഷണം കിട്ടിയിട്ടില്ല, അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും: നിലപാടിലുറച്ച് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി

ലക്‌നൗ: അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം കിട്ടിയില്ലെങ്കിലും പങ്കെടുക്കുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുഖ് വിന്ദര്‍സിംഗ് സുഖു. അന്നേ ദിവസം അയോധ്യയ്ക്ക് പോകുമെന്ന് സുഖ് വിന്ദര്‍സിംഗ് സുഖു വ്യക്തമാക്കി.

അയോധ്യ വിവാദത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാടുറപ്പിക്കാന്‍ പാടുപെടുമ്പോഴാണ് പ്രതിഷ്ഠാ ദിന ചടങ്ങില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി രംഗത്തെത്തിയത്. ക്ഷണം ഇതുവരെ കിട്ടിയിട്ടില്ല. പക്ഷേ ചടങ്ങിലുണ്ടാകുമെന്ന് സുഖു വ്യക്തമാക്കി. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നിന്നുള്ള ആദ്യ പ്രതികരണമാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടേത്.

ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമായ ഹിമാചലില്‍ രാമക്ഷേത്രത്തിന് അനുകൂലമായ വലിയ വികാരമുണ്ട്. നേതൃത്വം മൗനം തുടരുമ്പോഴും മുഖ്യമന്ത്രി പ്രതികരിക്കാന്‍ നിര്‍ബന്ധിതനായത് ഈ പശ്ചാത്തലത്തിലാണ്. സുഖുവിന്റെ പ്രസ്താവനയോട് എഐസിസി നേതൃത്വം പ്രതികരിച്ചിട്ടില്ല. ഇതിനിടെ പ്രധാനമന്ത്രിയും ബിജെപിയും അയോധ്യയെ രാഷ്ട്രീയവത്ക്കരിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം കടുക്കുമ്പോഴാണ് വിശ്വഹിന്ദു പരിഷത്തിന്റെയും രാമക്ഷേത്ര ഭാരവാഹികളുടെയും പ്രതിരോധം.

നരേന്ദ്രമോഡി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ആ നിലക്കാണ് അദ്ദേഹത്തിന് ക്ഷണം നല്‍കിയിരിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ് പ്രസിഡന്റിന്റെ അലോക് കുമാര്‍ വ്യക്തമാക്കി. പ്രധാന പാര്‍ട്ടികള്‍ക്കെല്ലാം ക്ഷണം നല്‍കണമെന്നും ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുക്കണമെന്നുമാണ് വിശ്വഹിന്ദു പരിഷത്ത് ആഗ്രഹിക്കുന്നതെന്നും അലോക് കുമാര്‍ പറഞ്ഞു.

ക്ഷണം കിട്ടിയിട്ടില്ലെന്ന ശിവസേനയുടെ പ്രതികരണത്തിന് രാമഭക്തര്‍ക്കാണ് ക്ഷണക്കത്ത് നല്‍കിയിരിക്കുന്നത് ക്ഷേത്രത്തിലെ മുഖ്യപൂജാരി സത്യേന്ദ്ര ദാസ് തിരിച്ചടിച്ചു. ശ്രീരാമനെ ബിജെപി ലോക് സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന ശിവസേനയുടെ പ്രതികരണം രാമനേയും രാമഭക്തരേയും അപമാനിക്കുന്നതാണെന്നും സത്യേന്ദ്ര ദാസ് പറഞ്ഞു.

Exit mobile version