കാത്തിരുന്നത് 16 ദിവസം; ഒടുവില്‍ മകന്‍ സില്‍കാര തുരങ്കത്തില്‍ നിന്നും പുറത്ത് എത്തുന്നതിന് തൊട്ടുമുന്‍പേ മരണത്തിന് കീഴടങ്ങി പിതാവ്; കണ്ണീരണിഞ്ഞ് ഭക്തു

റാഞ്ചി: രാജ്യത്തിന് തന്നെ വലിയ ആശ്വാസം പകര്‍ന്നാണ് സില്‍കാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിച്ചത്. ഈ വലിയ സന്തോഷത്തിനിടയിലും ഝാര്‍ഖണ്ഡില്‍ നിന്നുള്ള തൊഴിലാളിയായ ഭക്തു മുര്‍മുവിന് കണ്ണീരാണ് വിധി കാത്തുവെച്ചത്. ഭക്തു തുരങ്കത്തില്‍ നിന്നും പുറത്തെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പിതാവ് ബാസേത് മുര്‍മു മരണത്തിന് കീഴടങ്ങി.

ഝാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ബും ജില്ലയിലെ ബഹ്ദ ഗ്രാമത്തിലാണ് ബാസേത് മുര്‍മുവും കുടുംബവുംതാമസിച്ചിരുന്നത്. മകന്‍ തുരങ്കത്തില്‍ അകപ്പെട്ടുവെന്ന വിവരം അറിഞ്ഞതുമുതല്‍ ബാസേത് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

16 ദിവസവും മകന്‍ പുറത്തെത്തുന്നത് കാത്തിരുന്ന പിതാവിന്റെ വിയോഗം കേട്ടറിഞ്ഞവര്‍ക്കും നൊമ്പരമായി. തുരങ്കത്തില്‍ കുടുങ്ങിയ ഭക്തു തിരികെ വരുന്നത് അറിയാതെയാണ് ആ പിതാവ് യാത്രയായത്. 29-കാരനാണ് ഭക്തു മുര്‍മു.

also read-‘ഈ ബന്ധം ചരിത്രപരം; റാലി നടത്തി പാലസ്തീന് പിന്തുണ നൽകി’; കേരളത്തിലെത്തിയത് നന്ദി പറയാനെന്ന് പാലസ്തീൻ സ്ഥാനപതി

തുരങ്കത്തില്‍ കുടുങ്ങിയ ഭക്തുവിന്റെ രക്ഷയെ കുറിച്ച് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകള്‍ വരാതായതോടെ ഓരോ ദിവസം കഴിയുംതോറും ബാസേതിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു. ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

”നവംബര്‍ 12 മുതല്‍ അദ്ദേഹം മാനസികമായി തളര്‍ന്നിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിച്ചു”- ബാസേതിന്റെ മരുമകന്‍ തക്കര്‍ ഹന്‍സ്ഡ പറഞ്ഞു.

Exit mobile version