മുകേഷ് അംബാനിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം; 19-കാരന്‍ അറസ്റ്റില്‍

ഇയാളെ നവംബര്‍ എട്ട് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

മുംബൈ: മുകേഷ് അംബാനിയെ വധിക്കുമെന്ന് ഭീഷണി ഇ-മെയിലുകള്‍ അയച്ച സംഭവത്തില്‍ 19-കാരന്‍ പിടിയില്‍. മുംബൈ ഗാംദേവി പോലീസാണ് തെലങ്കാന സ്വദേശിയായ ഗണേഷ് രമേഷ് വന്‍പ്രര്‍ധി എന്ന യുവാവിനെ പിടികൂടിയത്. ഇയാളെ നവംബര്‍ എട്ട് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

കഴിഞ്ഞ ദിവസമാണ് സംഭവം. മുകേഷ് അംബാനിയെ വധിക്കുമെന്ന് പറഞ്ഞ് അഞ്ച് ഭീഷണി ഇ-മെയില്‍ സന്ദേശങ്ങളാണ് ലഭിച്ചത്. പണം വേണമെന്നും കൊല്ലുമെന്നുമായിരുന്നു സന്ദേശം.

ഞങ്ങള്‍ക്ക് നിങ്ങള്‍ (മുകേഷ് അംബാനി) 20 കോടി രൂപ തന്നില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലും. ഞങ്ങള്‍ക്ക് ഇന്ത്യയില്‍ ഷൂട്ടര്‍മാര്‍ ഉണ്ട്.’ -ഇതായിരുന്നു ഒക്ടോബര്‍ 27-ന് മുകേഷ് അംബാനിക്ക് ലഭിച്ച ആദ്യ ഇ-മെയില്‍ സന്ദേശം. ഷദബ് ഖാന്‍ എന്ന പേരിലാണ് സന്ദേശം എത്തിയത്.

പിന്നാലെ വീണ്ടും ഭീഷണി മെയിലുകള്‍ എത്തി. ആദ്യ ഇ-മെയിലില്‍ ആവശ്യപ്പെട്ട 20 കോടി തരാത്തതിനാല്‍ ഇനി 200 കോടി രൂപ വേണമെന്നായിരുന്നു അടുത്ത മെയില്‍. തന്നില്ലെങ്കില്‍ അംബാനിക്കുള്ള മരണവാറണ്ട് പുറപ്പെടുവിക്കുമെന്ന ഭീഷണിയും സന്ദേശത്തിലുണ്ടായിരുന്നു.

Exit mobile version