തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഒബിസി വിഭാഗത്തില്‍ നിന്നും മുഖ്യമന്ത്രി: ഒമ്പതര കൊല്ലമായി ബിആര്‍എസ് വഞ്ചിക്കുകയാണ്; അമിത് ഷാ

ഹൈദരാബാദ്: തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൂര്യാപേട്ടില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

കഴിഞ്ഞ ഒമ്പതര കൊല്ലമായി സംസ്ഥാനത്തെ ദളിതരെയും ഗോത്ര വിഭാഗങ്ങളെയും ഒബിസി വിഭാഗത്തെയും ബിആര്‍എസ് വഞ്ചിക്കുകയായിരുന്നു. പാവപ്പെട്ടവര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും എതിരാണ് ബിആര്‍എസ്. ദളിത് കുടുംബങ്ങള്‍ക്ക് മൂന്ന് ഏക്കര്‍ ഭൂമി നല്‍കുമെന്നതടക്കം മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാന്‍ അവര്‍ക്കായില്ല, അമിത് ഷാ ആരോപിച്ചു.

ബിആര്‍എസ് അധികാരത്തില്‍ വന്നാല്‍ ഒരു ദളിത് നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന് 2014-ല്‍ ബിആര്‍എസ് അധ്യക്ഷന്‍ കെ. ചന്ദ്രശേഖര്‍ റാവു പറഞ്ഞിരുന്നു. എന്നാല്‍ സൗകര്യപൂര്‍വം അദ്ദേഹം ആ വാഗ്ദാനത്തിന്റെ കാര്യം അവഗണിക്കുകയാണ് ചെയ്തത്. മകന്‍ കെ.ടി രാമറാവുവിനെ തന്റെ പിന്‍ഗാമിയാക്കാനാണ് ഇപ്പോള്‍ ചന്ദ്രശേഖര്‍ റാവു ശ്രമിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ ഒബിസി വിഭാഗത്തില്‍നിന്നുള്ള ഒരു നേതാവിനെ മുഖ്യമന്ത്രിയായി ബിജെപി തിരഞ്ഞെടുക്കും. കെസിആറിന് ഇതുപോലൊരു പ്രഖ്യാപനം നടത്താന്‍ കഴിയുമോ? തന്റെ ഭരണകാലത്ത് ഒബിസി വിഭാഗത്തിനുവേണ്ടി ഒരു കാര്യവും ചെയ്യാന്‍ കെസിആറിന് കഴിഞ്ഞിട്ടില്ലെന്നും അമിത് ഷാ ആരോപിച്ചു.

Exit mobile version