പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്താലും ആൾക്കൂട്ട കൊലപാതകത്തിനും വധശിക്ഷ; ജീവപര്യന്തം ജീവിതാവസാനം വരെ; രാജ്യദ്രോഹക്കുറ്റം ഇനിയില്ല; അമിത് ഷാ അവതരിപ്പിച്ച ബിൽ ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്തെ നീതിന്യായ വ്യവ്‌സഥയിൽ തന്നെ അടിമുടി മാറ്റങ്ങൾ കൊണ്ടുവരുന്ന നിർണായക ബിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമായി ഭാരതീയ ന്യായ സംഹിത 2023, ക്രിമിനൽ നടപടി ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായ ഭാരതീയ സാക്ഷ്യ സംഹിത എന്നീ ബില്ലുകളാണ് അമിത് ഷാ അവതരിപ്പിച്ചത്. ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമങ്ങൾ കാലാനുസൃതമായി പൊളിച്ചുപണിയുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് അമിത് ഷാ അറിയിച്ചു. 1860 മുതൽ 2023 വരെ രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ ബ്രിട്ടീഷുകാർ നിർമിച്ചതാണെന്നും പുതിയ ബില്ലുകൾ പ്രകാരം രാജ്യദ്രോഹനിയമം ഉണ്ടാവില്ലെന്നും അമിത് ഷാ പാർലമെന്റിൽ ബില്ലവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ബില്ലുകൾ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക് വിടുമെന്ന് അമിത് ഷാ അറിയിച്ചു.

കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നതിന്റെ അനുപാതം 90 ശതമാനത്തിന് മുകളിൽ എത്തിക്കുകയാണ് ലക്ഷ്യം. ഏഴുവർഷത്തിൽ കൂടുതൽ തടവുശിക്ഷയുള്ള കേസുകളിൽ കുറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധിക്കണമെന്ന നിബന്ധന വെയ്ക്കും.

ആൾക്കൂട്ട കൊലപാതകത്തിന് വധശിക്ഷയാണ് പുതിയനിയമത്തിൽ പറയുന്നത്. ഐപിസിയിൽ 511 വകുപ്പുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഭാരതീയ ന്യായ സംഹിതയിൽ 356 വകുപ്പുകളായിരിക്കും ഉണ്ടാവുക. 175 വകുപ്പുകളാണ് ഭേദഗതി ചെയ്യുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികൾക്ക് വധശിക്ഷ, കൂട്ട ബലാത്സംഗക്കേസിലെ പ്രതികൾക്ക് 20 വർഷത്തെ തടവുശിക്ഷ എന്നിവയും പ്രധാനപ്പെട്ട നിയമഭേദഗതികളാണ്.

കൂടാതെ, ജീവപര്യന്തം തടവുശിക്ഷ എന്നാൽ ജീവിതകാലം മുഴുവൻ തടവുശിക്ഷ ആയിരിക്കുമെന്നും ബില്ലിൽ പറയുന്നു. തിരഞ്ഞെടുപ്പിൽ വോട്ടിന് വേണ്ടി പണം നൽകുന്നവർക്ക് തടവുശിക്ഷയും നൽകും. തട്ടിക്കൊണ്ട് പോകൽ, വിവാഹത്തിന് വേണ്ടി പ്രേരിപ്പിക്കൽ തുടങ്ങിയവയ്ക്ക് പത്ത് വർഷം തടവും പിഴയും.

സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭച്ഛിദ്രം ചെയ്താൽ ജീവപര്യന്തം തടവ്, അല്ലെങ്കിൽ പത്ത് വർഷം തടവും പിഴയും, ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചാൽ മൂന്ന് വർഷം തടവും പിഴയും തുടങ്ങിയവ ഭാരതീയ സാക്ഷ്യ സംഹിതയിൽ പറയുന്നു.

ഒരു വ്യക്തി മനഃപൂർവ്വം അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് വാക്കുകളിലൂടെ, സംസാരത്തിലൂടെ, എഴുത്തിലൂടെ, ദൃശ്യങ്ങളിലൂടെ, ഇലക്ട്രോണിക് ആശയവിനിമയം വഴി അല്ലെങ്കിൽ സാമ്പത്തിക മാർഗങ്ങൾ എന്നിവയിലൂടെ വിഘടനവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ഇന്ത്യയുടെ പരമാധികാരമോ ഐക്യമോ അഖണ്ഡതയോ അപകടപ്പെടുത്തുന്നതോ ആയ പ്രവൃത്തികളിൽ ഏർപ്പെട്ടാൽ ജീവപര്യന്തം തടവ്/ഏഴ് വർഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കും.

ALSO READ- കടം വാങ്ങിയിട്ടാണെങ്കിലും ഓണത്തിന് മുൻപ് മുഴുവൻ ഭക്ഷ്യധാന്യങ്ങളും സപ്ലൈകോയിൽ എത്തിക്കും; ഉറപ്പുനൽകി ഭക്ഷ്യമന്ത്രി ജി ആർ അനിൽ

2020ലാണ് ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡെൻസ് ആക്ട് എന്നിവ പരിഷ്‌കരിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചത്. ഡൽഹി നാഷണൽ ലോ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായിരുന്ന പ്രൊഫസർ ഡോ രൺബീർ സിംഗ് അധ്യക്ഷനായ സമിതിയിൽ അന്നത്തെ എൻഎൽയു-ഡി രജിസ്ട്രാർ പ്രൊഫസർ ഡോ. ജിഎസ് ബാജ്‌പേയ്, ഡിഎൻഎൽയു വിസി പ്രൊഫസർ ഡോ ബൽരാജ് ചൗഹാൻ, മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്മലാനി എന്നിവരും ഉൾപ്പെടുന്നു.

Exit mobile version