ഏഴ് വര്‍ഷം മുമ്പ് കാണാതായ മകന്‍ മരിച്ചെന്നു കരുതി അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു, ഒടുവില്‍ തിരികെയെത്തി യുവാവ്

കാണാതാകുമ്പോള്‍ അവരുടെ മകന്‍ ബിഹാരി റായ്ക്ക് 30 വയസ്സായിരുന്നു.

ബിഹാര്‍: പാറ്റ്‌നയില്‍ നിന്നും ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ കണ്ടെത്താന്‍ സാധിക്കാത്തതോടെ അയാളുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് വീട്ടുകാര്‍. എന്നാല്‍ വീട്ടുകാരെ ഞെട്ടിച്ചു കൊണ്ട് അയാള്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി.

ഏഴ് വര്‍ഷത്തിന് മുമ്പാണ് യുവാവിനെ വീട്ടില്‍ നിന്നും കാണാതായത്. പിന്നീട് അയാളെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും വിട്ടുകാര്‍ നടത്തി. എന്നാല്‍ ആളെ കണ്ടെത്താന്‍ വീട്ടുകാര്‍ക്ക് സാധിച്ചിരുന്നില്ല. ഒടുവില്‍ യുവാവിനെ കണ്ടെത്താനുള്ള തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. കാണാതാകുമ്പോള്‍ അവരുടെ മകന്‍ ബിഹാരി റായ്ക്ക് 30 വയസ്സായിരുന്നു.

എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം മകന്‍ ജീവിച്ചിരിപ്പുണ്ട് എന്ന കാര്യം മാതാപിതാക്കളെ അറിയിച്ചിരിക്കുകയാണ് അവിടുത്തെ പഞ്ചായത്ത് തലവന്‍. ഏഴ് വര്‍ഷം മുമ്പ് ബിഹാരിക്ക് ഒരു അപകടം പറ്റി. പിന്നീട്, ഡല്‍ഹിയിലെ ഒരു ഇന്‍സ്റ്റിറ്റിയൂഷനില്‍ കഴിയുകയായിരുന്നു അയാള്‍. അവിടെ നിന്ന് പഞ്ചായത്ത് തലവനെ ആളുകള്‍ ബന്ധപ്പെട്ടു.

പിന്നീട് പഞ്ചായത്ത് സെക്രട്ടറി ഇടപെട്ട് അയാളെ ഡല്‍ഹിയില്‍ നിന്നും നാട്ടിലെത്തിച്ചു. ബിഹാരിയുടെ വീട്ടില്‍ അച്ഛനും അമ്മയുമുണ്ട്. ബിഹാരി പോകുമ്പോള്‍ അയാളുടെ ഭാര്യയും ഉണ്ടായിരുന്നു എങ്കിലും അവര്‍ ബിഹാരി പോയ പിന്നാലെ മരണപ്പെട്ടു.

മകനെ കണ്ടെത്താനാവാത്തതിന് പിന്നാലെ ഒരു മന്ത്രവാദിയാണ് ബിഹാരിയുടെ വീട്ടുകാരോട് നിങ്ങളുടെ കാണാതായ മകന്‍ മരണപ്പെട്ടു എന്ന് പറഞ്ഞത്. അതോടെ കുടുംബം അയാളുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുകയായിരുന്നു.

Exit mobile version