‘യുകെ എഞ്ചിനീയർ സാറ’ യഥാർഥത്തിൽ പാകിസ്താൻ ചാരവനിത; ആകൃഷ്ടനായി പ്രതിരോധ രഹസ്യങ്ങൾ വെളിപ്പെടുത്തിയ ഡിആർഡിഒ ശാസ്ത്രജ്ഞൻ;കുറ്റപത്രം

പൂണെ: പാകിസ്താൻ ചാരവനിതയ്ക്ക് ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർക്ക് എതിരെ കുറ്റപത്രം തയ്യാറായി. യുകെയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറെന്ന് പരിചയപ്പെടുത്തിയ സാറ ദാസ് ഗുപ്ത എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലെത്തിയ ചാര വനിതയ്ക്കാണ് ഇന്ത്യൻ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർ രഹസ്യങ്ങൾ കൈമാറിയത്.

നിലവിൽ കുരുൽക്കർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സാറ ദാസ് ഗുപ്തയുമായി പ്രദീപ് കുരുൽക്കർ വാട്‌സാപ്പിലൂടെയും ബന്ധപ്പെട്ടിരുന്നെന്നാണ് വിവരം. വിഡിയോകോളുകളുടെയും മെസേജുകളുടെയും വിവരങ്ങളും അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

പരസ്പരം നടത്തിയ ചാറ്റിലൂടെ ഇന്ത്യയുടെ മിസൈൽ സിസ്റ്റങ്ങളുടെയും മറ്റുപ്രതിരോധ പദ്ധതികളുടെയും രഹസ്യങ്ങൾ വിശദീകരിച്ചുകൊടുക്കുകയായിരുന്നു. മഹാരാഷ്ട്ര പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് കുരുൽക്കർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

പൂണെയിലെ ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷൻ)യുടെ ഒരു ലാബിന്റെ ഡയറക്ടറായിരുന്നു പ്രദീപ് കുരുൽക്കർ. ഇയാളുടെ ചാരവൃത്തി കണ്ടെത്തിയതിനെ തുടർന്ന് മേയ് 3നാണ് ഔദ്യോഗിക രഹസ്യനിയമപ്രകാരം അറസ്റ്റ് ചെയ്തത്.

ALSO READ- കഴുത്തറ്റം വെള്ളത്തിൽ ചുറ്റപ്പെട്ട് വീട് ഒറ്റപ്പെട്ടു; അഞ്ചുദിവസമായി വീടിനകത്ത് കഴിഞ്ഞ അമ്മയേയും രോഗിയായ മകനേയും സാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്‌സും നാട്ടുകാരും

സാറ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ചാരവനിത, പ്രദീപിന് അശ്ലീല സന്ദേശങ്ങളും വിഡിയോകളും അയച്ചിട്ടുണ്ട്. അന്വേഷണത്തിൽ അവരുടെ ഐപി അഡ്രസ് പാകിസ്താനിൽ നിന്നാണെന്നു കണ്ടെത്തി. ബ്രഹ്‌മോസ് ലോഞ്ചർ, ഡ്രോൺ, യുസിവി, അഗ്‌നി മിസൈൽ ലോഞ്ചർ, മിലിട്ടറി ബ്രിഡ്ജിങ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താനുള്ള നീക്കങ്ങളും പാക്ക് ഏജന്റിൽ നിന്നുണ്ടായിട്ടുണ്ട്.

‘ചാരവനിതയിൽ ആകൃഷ്ടനായി കുരുൽകർ ഡിആർഡിഒയുടെ രഹസ്യവിവരങ്ങൾ സ്വന്തം ഫോണിലേക്കു മാറ്റുകയും ഇത് സാറയ്ക്കു നൽകുകയും ചെയ്തു.’- എന്നാണ് അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. 2022 ജൂൺ മുതൽ ഡിസംബർ വരെ ഇരുവരും തമ്മിൽ സംഭാഷണം നടന്നിട്ടുണ്ട്.

Exit mobile version